കൊച്ചി: മെട്രോ റെയിൽ കോർപ്പറേഷൻ ഹോം മെയ്ഡ് കേക്ക് നിർമാതാക്കൾക്കായി സംഘടിപ്പിച്ച 'കേക്ക് ഫെസ്റ്റ്' വൻവിജയമായി. കൊവിഡ് മാനദണ്ഡം പാലിച്ച് വിവിധ സ്‌റ്റേഷനുകളിലായി നടന്ന പരിപാടിയിൽ തൊണ്ണൂറിലധികം കേക്ക് നിർമാതാക്കളും രുചിവൈവിദ്ധ്യം നുകരാൻ നിരവധി ആളുകളും പങ്കെടുത്തു. കൊച്ചി മെട്രോ ആദ്യമായാണ് ഇത്തരമൊരു വിപണനമേള സംഘടിപ്പിക്കുന്നത്. വ്യത്യസ്ത രുചികളിലുള്ള കേക്കുകൾ മേളയിൽ ലഭ്യമായിരുന്നു. മെട്രോയുടെ മിനിയേച്ചർ കേക്ക് മേളയുടെ മുഖ്യ ആകർഷകമായി. റെഡ്‌വെൽവെറ്റ്, ചോക്കലേറ്റ് , ബനാന, ഹണികോഫീ, ടെൻഡർ കോക്കനട്ട് , സ്‌ട്രോബെറി ഐറിഷ് കേക്ക് തുടങ്ങി വ്യത്യസ്ത രുചികളിലുള്ള നിരവധി കേക്കുകൾ മേളയിൽ നിരന്നു.
കേക്ക് ഫെസ്റ്റ് നടത്തിയ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, മഹാരാജാസ്, വൈറ്റില ,പേട്ട സ്റ്റേഷനുകളിൽ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ സന്ദർശിച്ചു. പ്രഥമസംരംഭം വൻവിജയമായതോടെ അടുത്ത ക്രിസ്മസ് കാലത്ത് മൂന്ന് ദിവസത്തെ കേക്ക് ഫെസ്റ്റ് നടത്താനും കൊച്ചി മെട്രോ ആലോചിക്കുന്നുണ്ട്.
കൂടുതൽ യാത്രക്കാരെ ആകർഷിച്ച് അടുത്ത നവംബർ 1ന് പ്രതിദിന യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷത്തിൽ എത്തിക്കുമെന്ന് എം.ഡിയായി ചുമതലയേറ്റ ആദ്യ ദിവസം ലോക് നാഥ് ബഹ്റ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി നിരവധി പരിപാടികൾക്കും അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽ ഷോപ്പിംഗ് സെന്ററുകളും ഓഫീസ് മുറികളും വാടകയ്ക്ക് നൽകുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ചുവരികയാണ്. ദേശീയ അദ്ധ്യാപക/ ലോക സാക്ഷരത ദിനാചരണങ്ങളുടെ ഭാഗമായി അദ്ധ്യാപകർക്ക് ഒരുദിവസം സൗജന്യ യാത്ര അനുവദിച്ചതും സ്റ്റേഷനുകളിലെ പാർക്കിംഗ് ഫീസ് കുത്തനെ വെട്ടിക്കുറച്ചതും ആളുകളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |