കൊച്ചി: മുട്ടിലിഴയുന്ന ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിന് സ്വകാര്യവ്യക്തിയുടെ പൊതുതാത്പര്യ ഹർജി കൂനിൻമേൽ കുരുവായി. ഇടിഞ്ഞുവീഴാറായ പ്ളാന്റ് ടെൻഡർ നടത്താൻ പാടില്ലെന്നാണ് ഹർജിക്കാരന്റെ ആവശ്യം. പ്ളാന്റ് പ്രവർത്തിപ്പിക്കുന്നതിനായി കഴിഞ്ഞ മേയ് അഞ്ചിന് വിളിച്ച ടെൻഡറിൽ ടെക്‌നോ സ്റ്റാർ എന്ന കമ്പനി മാത്രമാണ് പങ്കെടുത്തത്. കമ്പനി നൽകിയിട്ടുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് ടെൻഡർ ഉറപ്പിക്കണോ എന്ന കാര്യത്തിൽ പത്തു ദിവസത്തിനുള്ളിൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാന്റെ നേതൃത്വത്തിൽ തീരുമാനമെടുക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും തുടർനടപടികളുണ്ടായില്ല.
പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് പുതിയ കമ്പനി വരുന്നതുവരെ തുടരാനാണ് നിലവിലെ കരാറുകാരനുമായുള്ള വ്യവസ്ഥ. 2014 മുതൽ ഈ വ്യവസ്ഥയിൽ നിലവിലെ കരാറുകാരൻ തുടരുകയാണ്.
പലതവണയായി പ്ലാന്റ് പ്രവർത്തനത്തിന് ടെൻഡർ ക്ഷണിച്ചെങ്കിലും പുതിയ കമ്പനിയെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. 200 ടൺ മാലിന്യം സംസ്കരിച്ച് പരിചയമുണ്ടാകണം എന്ന വ്യവസ്ഥയാണ് പുതിയ നടത്തിപ്പുകാരെ കണ്ടെത്താൻ പ്രധാന പ്രതിബന്ധം. കേരളത്തിൽ ഇത്രയും വലിയ തോതിൽ മാലിന്യം സംസ്കരിച്ച് പരിചയമുള്ളത് നിലവിലെ കരാറുകാരന് മാത്രമായതിനാൽ സ്വഭാവികമായി അദ്ദേഹം തുടരുകയാണ്.
മലപ്പുറം മുനിസിപ്പാലിറ്റിയുടെ എം.എസ്.ഡബ്ള്യു സംസ്കരണ പ്ളാന്റ് ഒന്നര വർഷവും ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്കരണ പ്ളാന്റ് രണ്ടര വർഷവും പ്രവർത്തിപ്പിച്ചു പരിചയമുണ്ടെന്ന രേഖകളാണ് ടെക്‌നോ സ്റ്റാർ നൽകിയത്
പ്ളാന്റ് പ്രവർത്തനത്തിനായി കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ചെലവഴിച്ചത്: 30 കോടി രൂപ
ഒരു മാസം നൽകുന്നത് : 36-40 ലക്ഷം രൂപ
പുതിയ പ്ളാന്റ്
ഒരു വർഷത്തിനുള്ളിൽ
ബ്രഹ്മപുരത്തെ പഴയ പ്ലാന്റ് നിലംപൊത്താറായതിനാൽ അവിടെ പുതിയ പ്ലാന്റ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. അതിനായി വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന് എസ്റ്റീം ഡെവലപ്പേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തേക്കർ സ്ഥലത്ത് വലിയ ഷെഡ്ഡ് കെട്ടി ഇപ്പോഴുള്ള മാതൃകയിൽത്തന്നെ പുതിയ മെഷിനറി വച്ച് മാലിന്യ സംസ്‌കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒമ്പതുകോടിയോളം രൂപ ജനകീയാസൂത്രണ ഫണ്ടിൽ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. അടുത്ത സെപ്തംബറിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |