കൊച്ചി: ഇനി ഒറ്റ ക്ലിക്ക് മതി. എക്സൈസ് കേസുകളിലെ പ്രതികളുടെ ചിത്രവും ഇവർ ഉൾപ്പെട്ട കേസുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിന് മുന്നിൽ തെളിഞ്ഞു വരും. കഞ്ചാവ് കടത്തിൽ കുടുങ്ങിയവരുടെ മാത്രം മതിയെങ്കിൽ അങ്ങിനെയും കിട്ടും. പ്രതികളുടെ ഡാറ്രാബേസ് തയ്യാറാക്കിയാണ് ഈവിധം മാറ്രത്തിലേക്ക് എക്സൈസ് ചുവടുവയ്ക്കുന്നത്. സംസ്ഥാനത്ത് ലഹരിക്കടത്ത് വൻതോതിൽ കൂടിയ സാഹചര്യത്തിലാണ് വകുപ്പിൽ അടിമുടി മാറ്രം കൊണ്ടുവരുന്നത്. മുൻകാലങ്ങളിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും മറ്റും പരിശോധിക്കാൻ സമയമെടുക്കുന്നത് ഇതിലൂടെ മറികടക്കാനാകും.
ഇനി ചോദിച്ച് അറിയേണ്ടാ..
പ്രതികളുടെ ഡാറ്റാ ബേസിന്റെ അഭാവം ബുദ്ധിമുട്ടിലാക്കിയിരുന്നത് സ്ഥലംമാറിയെത്തുന്ന ഉദ്യോഗസ്ഥരാണ്. സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് ഇടപാടുകാരും വില്പനക്കാരും ആരെല്ലാമാണെന്ന് അറിഞ്ഞുവരുമ്പോൾ ദിവസങ്ങളെടുക്കും.കേസുകളുടെ എണ്ണം മാത്രമാണ് ഇവരുടെ മുന്നിലെത്തുന്ന ആകെ വിവരം. കുറ്റവാളികളെ തിരിച്ചറിയാൻ സാധിക്കുന്ന രേഖകൾ ഓഫീസുകളിൽ ഉണ്ടാകില്ലെന്നത് വൻ തിരിച്ചടിയായിരുന്നു. പുതിയ സംവിധാനം എസ്.ഐയ്ക്കും സി.ഐയ്ക്കും ഒരുപോലെ ഗുണം ചെയ്യും.
മൊഴിയും ഓർമ്മയും
പ്രതികൾ മുമ്പ് കേസുകളിൽ പ്രതിയായിരുന്നോ എന്ന് കണ്ടെത്താൻ ഇവരുടെ മൊഴികളാണ് ഏക ആശ്രയം. പിന്നെ ഉദ്യോഗസ്ഥരുടെ ഓർമയും. എക്‌സൈസ് കേസുകളിലെ പ്രതികളുടെ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. എക്‌സൈസ് തന്നെ അന്വേഷിക്കുന്ന കേസിൽ മറ്റ് ഓഫീസുകളിൽ നിന്ന് കുറ്റവാളികളുടെ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ഇത് കൈമാറാനും സാധിച്ചിരുന്നില്ല. കേസുകൾ രജിസ്റ്റർ ചെയ്യാൻ എക്‌സൈസ് ക്രൈംസ് അണ്ടർ റിഗറസ് ബീറ്റ്(ഇ.സി.യു.ആർ.ബി) എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതു പൂർണസജ്ജമല്ല. ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികളുടെ പേര്, മേൽവിലാസം അടക്കമുള്ള വിവരങ്ങളും വിവിധ വശങ്ങളിൽ നിന്നെടുത്ത പ്രതിയുടെ ഫോട്ടോകളും വിരലടയാളവും കേസിന്റെ കുറിപ്പും അടക്കം പ്രത്യേകം ഡാറ്റാ ബേസിലേക്ക് മാറ്രും. ഈ ഡാറ്റ ഓഫീസുകളിലെ കമ്പ്യൂട്ടറുകളിൽ ഫയലുകളാക്കി സൂക്ഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |