കൊച്ചി: മെട്രോ റെയിൽവേയുടെ പുനരവധിവാസത്തിന് തുല്യമായ പാക്കേജ് അനുവദിക്കണമെന്നും നഷ്ടപരിഹാരത്തുകയുടെ ആറു ശതമാനം പിടിച്ചെടുക്കാനുള്ള നീക്കം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ദേശീയപാത സംയുക്ത സമര സമിതി തീരുമാനിച്ചു.
ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധകരമാണ്. ജില്ലയിൽ കുടിയൊഴിപ്പിക്കപ്പെടുന്ന മൂവായിരത്തോളം കുടുംബങ്ങളിൽ കുറച്ചുപേർ മാത്രമാണ് രേഖകൾ സമർപ്പിച്ചത്. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം ഉണ്ടായാൽ മാത്രം രേഖകൾ സമർപ്പിച്ചാൽ മതിയെന്ന തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കുകയാണ് ബഹുഭൂരിപക്ഷം ഭൂവുടമകളുമെന്ന് സമരസമിതി അറിയിച്ചു.
പാർപ്പിടം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമേ പകരം വീട് അല്ലെങ്കിൽ 9,10,000 രൂപയിൽ കുറയാത്ത പ്രത്യേക ആശ്വാസത്തുക, വ്യാപാരികൾക്ക് 8,10,000 രൂപ എന്നിങ്ങനെ നൽകണമെന്നാണ് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമമനുസരിച്ച് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൽ നിഷ്‌കർഷിക്കുന്നത്. കൊച്ചി മെട്രോക്ക് ഈ നിരക്കിൽ നൽകുന്നുമുണ്ട്. ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരം ഇത് യഥാക്രമം 2,86,000 ഉം 75,000 ഉം രൂപയാക്കി സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ വെട്ടിക്കുറച്ചു.
45 മീറ്റർ ഏറ്റെടുത്തശേഷവും ദൂരപരിധിയുടെ പേരിൽ ഏഴര മീറ്റർ ഒഴിച്ചിടണമെന്നും ഹൈവേയിലേക്ക് പ്രവേശനം ലഭിക്കാൻ സ്വകാര്യ കൺസൾട്ടൻസി കമ്പനിക്ക് ഫീസ് നൽകണമെന്നുമുള്ള വ്യവസ്ഥയും
ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. നഷ്ടപരിഹാര തുകയിൽനിന്ന് 6 ശതമാനം സാൽവേജ് ചാർജെന്ന പേരിൽ നിയമവിരുദ്ധമായി വെട്ടിക്കുറയ്ക്കുന്നുമുണ്ട്.
മുഖ്യമന്ത്രി, റവന്യൂ മന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷനേതാവ്, എം.പി.യും എം.എൽ.എ.മാരുമുൾപ്പെടെ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മുമ്പാകെ സമരസമിതി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ഹാഷിം ചേന്നാമ്പിള്ളി, കെ.വി. സത്യൻ, പ്രൊഫ. നാണപ്പൻ പിള്ള, രാജൻ ആന്റണി, പോൾ തിരുമുപ്പം, ജസ്റ്റിൻ ഇലഞ്ഞിക്കൽ, സി.വി. ബോസ്, ടോമി ചന്ദനപ്പറമ്പിൽ, ടോമി അറക്കൽ, അഷ്‌റഫ്, ജാഫർ മംഗലശേരി, കെ.എസ്. സക്കരിയ, കെ.പ്രവീൺ, ഷാജി, കെ.കെ. തമ്പി, രാജേഷ് കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |