കോലഞ്ചേരി: പ്ലസ് വൺ പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നതിനായി നീന്തലിന് രണ്ട് മാർക്ക് ബോണസ് നൽകുമ്പോൾ, എൻ.സി.സി, സ്കൗട്ട്, എസ്.പി.സിക്കാർ ഔട്ടാകുന്നതായി വ്യാപകപരാതി. എൻ.സി.സി കേഡറ്റിനു നീന്തൽ അറിയാമെങ്കിലും രണ്ട് പോയിന്റ് മാത്രമേ ലഭിക്കൂ. നീന്തൽ അറിയാവുന്ന കുട്ടി എൻ.സി.സി കേഡറ്റ് അല്ലെങ്കിലും ആ വിഭാഗത്തിൽ രണ്ട് പോയിന്റിന് അർഹത ലഭിക്കും. ഫലത്തിൽ നീന്തൽ അറിയാവുന്ന എൻ.സി.സി കേഡറ്റുമാർക്ക് രണ്ട് പോയിന്റ് നഷ്ടം.
എസ്.എസ്.എൽ.സിക്ക് എല്ലാ വർഷവും എൻ.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പൊലീസ് അംഗങ്ങൾക്ക് നൽകി വന്ന ഗ്രേസ് മാർക്ക് ഇത്തവണ നൽകിയിരുന്നില്ല. ഇതിനൊപ്പമാണ് ഈ വിഭാഗക്കാരുടെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ട് ബോണസ് പോയിന്റും കവർന്നെടുത്തത്. നീന്തൽ അറിവിനുള്ള ബോണസ് പോയിന്റ് പ്രത്യേകം കാറ്റഗറിയിൽ ആക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമാണെങ്കിൽ പ്രത്യേകം ബോണസ് പോയിന്റ് നൽകുന്നതു പോലെ എൻ.സി.സി, സ്കൗട്ട്, എസ്.പി.സി വിഭാഗങ്ങളെ ഓരോ കാറ്റഗറിയായി തിരിച്ച് ബോണസ് പോയിന്റ് നൽകണമെന്നാണ് ആവശ്യം.
വാഗ്ദാനം വെള്ളത്തിൽ
നിലവിലെ സ്ഥിതിയിൽ നീന്തൽ അറിയാവുന്ന ലിറ്റിൽ കൈറ്റ് അംഗത്തിന് മൂന്ന് പോയിന്റ് ലഭിക്കുമ്പോൾ നീന്തൽ അറിയാവുന്ന എൻ.സി. സിക്കാർക്ക് രണ്ട് പോയിന്റു മാത്രമേ ലഭിക്കുന്നുള്ളൂ. എൻ.സി.സി വിഭാഗങ്ങൾക്ക് ബോണസ് പോയിന്റ് നൽകുന്നതിലൂടെ പ്ലസ് വൺ പ്രവേശനത്തിനു മുൻഗണന ലഭിക്കുമെന്നും ഗ്രേസ് മാർക്ക് നൽകാത്തതിന്റെ പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കപ്പെടുമെന്നുമുള്ള സർക്കാർ വാഗ്ദാനമാണിതിലൂടെ പാഴാകുന്നത്. സർക്കാരിന്റെ ഈ ഉറപ്പ് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കഴിഞ്ഞ മാസം ഗ്രേസ് മാർക്ക് ആവശ്യപ്പെട്ടു നൽകിയ ഹർജികൾ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |