കൊച്ചി: മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ കൊച്ചി കാൻസർ സെന്റർ, എറണാകുളം മെഡിക്കൽ കോളേജ് എന്നിവയുടെ പ്രവർത്തനം വീണ്ടും സജീവമാകുന്നു. പ്രധാനപ്പെട്ട ഏതാനും ആവശ്യങ്ങളിൽ നടപടി സ്വീകരിച്ചിട്ടില്ല. നിയമപ്രശ്നങ്ങളുള്ള കെട്ടിട നിർമ്മാണം ഉൾപ്പെടെ നീളുകയാണ്.
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, വ്യവസായമന്ത്രി പി.രാജീവ് എന്നിവർ രണ്ടാഴ്ച മുമ്പ് കാൻസർ സെന്റർ, മെഡിക്കൽ കോളേജ് എന്നിവ സന്ദർശിച്ച് നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ.
കൊച്ചി കാൻസർ സെന്ററിൽ ശസ്ത്രക്രിയകൾ ഇന്നു മുതൽ വീണ്ടും ആരംഭിക്കും. കളമശേരിയിലെ മെഡിക്കൽ കോളേജിൽ കാൻസർ സെന്ററിന് അനുവദിച്ച ഓപ്പറേഷൻ തിയേറ്ററിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. കൊവിഡ് കാലത്ത് ഇതും മുടങ്ങിയിരുന്നു. ഓപ്പറേഷൻ തിയേറ്റർ നവീകരിക്കുകയും ചെയ്തു. അണുമുക്തമാക്കിയ കാൻസർ രോഗികൾക്ക് മാത്രമായുള്ള ഓപ്പറേഷൻ തിയേറ്ററിലാണ് വീണ്ടും ശസ്ത്രക്രിയകൾ ആരംഭിക്കുന്നത്.
മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്റർ നവീകരണത്തിന് അടച്ചതോടെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. കളമശേരിയിലെ കാൻസർ സെന്ററിൽ പരിശോധനകൾ പൂർത്തിയാക്കുന്ന രോഗി ദിവസം ലഭിക്കുന്നതനുസരിച്ച് 12 കിലോമീറ്റർ അകലെ കടവന്ത്രയിൽ എത്തണം. നഗരത്തിലേക്കുള്ള യാത്ര ഇതോടെ അവസാനിക്കും.
കൊവിഡിതര രോഗികളുടെ ശസ്ത്രക്രിയകൾ മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്ററിൽ തടസമില്ലാതെ നടക്കുന്നുണ്ട്.
കെട്ടിട നിർമ്മാണം പുനരാരംഭിച്ചു
രോഗികളും ആരോഗ്യപ്രവർത്തകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞയാഴ്ച പുനരാരംഭിച്ചു. കൊവിഡ് മൂലം മുടങ്ങിയ നിർമ്മാണമാണ് വീണ്ടും ആരംഭിച്ചത്. അറുപതോളം തൊഴിലാളികൾ ജോലിക്കുണ്ട്. തൊഴിലാളികളും നിർമ്മാണ സാമഗ്രികളും കൂടുതൽ എത്തുന്നതോടെ പണികൾ ഊർജിതമാകുമെന്നാണ് കരാറുകാർ ഉറപ്പ് പറയുന്നത്. മാസങ്ങളായി നിർമ്മാണ ജോലികൾ നിലച്ചിരിക്കുകയായിരുന്നു.
നിർമ്മാണ പ്രതിസന്ധി തുടരുന്നു
കാൻസർ സെന്ററിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ച പ്രതിസന്ധി തുടരുകയാണ്. കരാർ റദ്ദാക്കിയതിനെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയാണ് തടസം. പകരം കരാറുകാരെ നിർമ്മാണച്ചുമതല വഹിക്കുന്ന ഇൻകെൽ കണ്ടെത്തിയെങ്കിലും കേസിൽ അന്തിമതീരുമാനം വരാതെ പുതിയ കരാറുകാരനെ ശേഷിക്കുന്ന നിർമ്മാണം ആരംഭിക്കാൻ ഏല്പിക്കാൻ കഴിയില്ല.
ശേഷിക്കുന്ന വാഗ്‌ദാനങ്ങൾ
►മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരെ നിയോഗിക്കുമെന്ന വാഗ്‌ദാനം നടപ്പായില്ല
►മറൈൻഡ്രൈവിനടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്ന കാൻസർ സെന്റർ ഓഫീസ് കളമശേരിയിലേക്ക് മാറ്റുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല
►മരാമത്ത് പണികൾ ഊർജ്ജിതമാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ സബ് ഓഫീസ് മെഡിക്കൽ കോളേജ് വളപ്പിൽ ആരംഭിക്കാനുള്ള തീരുമാനം നടപ്പായിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |