കൊച്ചി: സിനിമ വിട്ടൊരു ജീവിതമില്ലെന്നുറപ്പിച്ച് ഏഴുവർഷം കാത്തിരുന്ന ഋതേഷിന്റെ തലവര മാറ്റിമറിച്ചത് ഒരു പാട്ടാണ്. ഘടോൽക്കചനായി നിറഞ്ഞാടിയ മലയാളം പാട്ട് തമിഴ്നാട്ടിൽ വാട്ട്സാപ്പിൽ ഹിറ്റായതോടെ നായകവേഷം അദ്ദേഹത്തെ തേടിയെത്തി.
അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത 'തീ ' സിനിമയിലെ പരുക്കൻ വില്ലൻ കഥാപാത്രമാണ് ഋതേഷിന് വഴിത്തിരിവായത്. 'ധീരം.. വീരം...' എന്ന ഗാനമാണ് തമിഴിൽ നായകപദവി സമ്മാനിച്ചത്. 'ഘടോൽക്കചൻ' എന്ന കഥാപാത്രത്തിന്റെ രൂപഭാവചലനങ്ങൾ പകർന്നാടിയ തീയിലെ തീം സോംഗ് തമിഴ്‌നാട്ടിലെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു.
ഗാനം ശ്രദ്ധിച്ച തമിഴിലെ സംവിധായകനും നടനും നിർമ്മാതാവുമായ അതിയമാന് ഋതേഷിനെ ഇഷ്ടപ്പെട്ടു. തൊട്ടാസിണുങ്ങി, സ്വർണമുഖി, തലൈമുറൈ, വീരനട തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് അതിയമാൻ.
ഛായാഗ്രാഹകൻ കവിയരശിന്റെ സംവിധാനത്തിൽ നാട്ടു റൗഡിയുടെ കഥ പറയുന്ന തമിഴ് ചിത്രത്തിൽ ശിവകാർത്തികേയൻ, കാർത്തി എന്നിവരിലൊരാളെയാണ് പരിഗണിച്ചിരുന്നത്. തീയിലെ പാട്ടുരംഗം കണ്ട അതിയമാൻ ഋതേഷിനെ നിർദ്ദേശിച്ചു. കവിയരശ് സമ്മതവും മൂളി.
2014 ൽ വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമിലാണ് ഋതേഷ് ആദ്യം അഭിനയിച്ചത്. പിന്നീട് ശ്രദ്ധേയമായ വേഷം ലഭിച്ചത് തീയിലാണ്. ചെറിയ വേഷങ്ങൾ വേണ്ടെന്നുവച്ച് നല്ല വേഷത്തിന് കാത്തിരിക്കുകായിരുന്നു. തമിഴിൽ നായകനാകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. കൂടുതൽ വേഷങ്ങൾ തമിഴിൽ ലഭിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് 38 വയസുകാരനായ ഋതേഷ് കേരളകൗമുദിയോട് പറഞ്ഞു.
കാസർകോട് ജില്ലയിലെ മടിക്കൈ സ്വദേശിയാണ് ഋതേഷ്. കോളേജിൽ നാടകത്തിൽ ആരംഭിച്ചതാണ് അഭിനയം. നാടക സംഘങ്ങളിലും അഭിനയിച്ചു. 2014 മുതൽ സിനിമയിൽ വേഷങ്ങൾ ലഭിച്ചു. നിവിൻ പോളി നായകനായ തുറമുഖം, വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്നിവയിലാണ് ഒടുവിൽ അഭിനയിച്ചത്. തീയിലെ അഭിനയം ശ്രദ്ധ നേടിയതോടെ നിരവധി വേഷങ്ങൾ തേടിവരുന്നുണ്ട്.
അഭിനയമല്ലാതെ ജീവിതമില്ല
കോളേജിൽ എൻ.സി.സി അംഗമായിരുന്നു. പട്ടാളത്തിൽ ചേരാൻ മോഹിച്ചിരുന്നു. അതിനിടെയാണ് നാടകത്തിൽ അഭിനയിച്ചത്. അഭിനയം അല്ലാതെ ജീവിതമില്ലെന്ന് പിന്നീട് തീരുമാനിച്ചു. നല്ലൊരു വേഷത്തിന് ഏഴുവർഷം കാത്തിരുന്നു. തമിഴ് സിനിമയിലെ വേഷം നന്നായി ചെയ്യണം. കൂടുതൽ സിനിമകളിൽ നായകനാകണമെന്നാണ് മോഹം.
ഋതേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |