കൊച്ചി: കേന്ദ്രവിഹിതം നിറുത്തലാക്കിയതോടെ സംസ്ഥാന സാമൂഹികക്ഷേമ ബോർഡിന്റെ പ്രവർത്തനം താളം തെറ്റി. സംസ്ഥാനത്തെ 11 ഷെൽട്ടർ ഹോമുകളും സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കൈമാറിയേക്കും. കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡ് പിരിച്ചുവിട്ടതാണ് പ്രശ്നമായത്. കേന്ദ്രവിഹിതം അവസാനിപ്പിച്ചതായി ഉത്തരവുമിറങ്ങി. ബോർഡിന്റെ പദ്ധതിച്ചെലവ് സംസ്ഥാനവും കേന്ദ്രവും തുല്യമായാണ് വഹിക്കുന്നത്.
കേന്ദ്ര വിഹിതം മുടങ്ങിയതോടെ ആശങ്കയിലാണ് ബോർഡ് അംഗങ്ങൾ.രണ്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മൂന്ന് താത്കാലിക ജീവനക്കാരും അടക്കം 16 ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. ഇവരെ മറ്റു വകുപ്പുകളിലേക്ക് മാറ്റുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. വിരമിച്ച 14 ജീവനക്കാർ വേറെയുമുണ്ട്. ഇവരുടെ പെൻഷൻ ആരു കൊടുക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
സർവീസ് പ്രൊവൈഡേഴ്സ് സെന്ററുകൾ. ഷെൽറ്റർ ഹോമുകൾ, സ്വധാർ ഗൃഹ് തുടങ്ങിയ പദ്ധതികൾ നേരിട്ടു നടത്താനാണ് തീരുമാനം. ഫാമിലി കൗൺസലിംഗ്, എച്ച്.ഐ.വി സീറോ സർവൈലൻസ് തുടങ്ങിയ ബോർഡിന്റെ മറ്റ് പദ്ധതികൾ നടപ്പാക്കേണ്ടത് എങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.
അഭയം നൽകിയത് 5237 പേർക്ക്
6 വർഷമായി സാമൂഹിക ക്ഷേമ ബോർഡിന്റെ അഭയ കേന്ദ്രങ്ങളിലെത്തിയത് 5237 പേരാണ് ഗാർഹിക അതിക്രമത്തിന് ഇരയായ 3212 സ്ത്രീകളും 2025 കുട്ടികളുമാണിവർ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലായി 11 ഷെൽറ്റർ ഹോമുകളാണ് ഉള്ളത്. ലീഗൽ കൗൺസിലർമാരുടെ സൗജന്യ സേവനം ലഭ്യമായതിനാൽ നിയമ സഹായത്തിനും നിരവധി സ്ത്രീകൾ അഭയ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. മറ്റു ജില്ലകളിൽ കൂടി ഷെൽറ്റർ ഹോമുകൾ ആരംഭിക്കാനുള്ള ശ്രമത്തിനിടെയാണ് കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡ് പിരിച്ചു വിട്ടത്. നിലവിൽ ഷെൽറ്റർ ഹോമുകളുടെ പ്രവർത്തനം സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കൈമാറാനാണ് തീരുമാനം.
നിവേദനം നൽകി
പ്രതിഷേധാത്മകമായ നിലപാടാണ് കേന്ദ്രത്തിന്റേത്. ബോർഡ് പ്രവർത്തനം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും വകുപ്പ് മന്ത്രി ആർ.ബിന്ദുവിനും നിവേദനം നൽകിയിട്ടുണ്ട്
സൂസൻ കോടി, ചെയർപേഴ്സൺ,
സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |