കൊച്ചി: ഇംഗ്ളണ്ടിനെ ചൂളമടിച്ച് തോൽപ്പിക്കാൻ പ്രതിജ്ഞയെടുത്തിരിക്കുകയാണ് കൊച്ചിയിലെ ചൂളമടി കൂട്ടായ്മ. ആയിരം മലയാളികൾ ഒന്നിച്ച് ചൂളമടിച്ചാൽ അത് പുതിയ ലോകറെക്കാഡാകും. ഇംഗ്ലണ്ടിന്റെ 856 പേരുടെ റെക്കാഡാണ് ഭേദിക്കേണ്ടത്. 650 പേരായി. ബാക്കിയുള്ളവരെ കണ്ടെത്താൻ അന്വേഷണത്തിലാണ്. ആളൊത്താൽ അടുത്ത വർഷമാദ്യം പരിപാടി. ആറു വയസുകാരി സാംരംഗി മുതൽ 79കാരൻ സുബ്രഹ്മണ്യൻ വരെയുണ്ടാകും ഇക്കൂട്ടത്തിൽ. 150 പേർ ഒന്നിച്ച് ചൂളമടിച്ച് ലിംകാ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലും സ്ഥാനമുറപ്പിച്ചതിനു പിന്നാലെയാണ് കൊച്ചിയിൽ വേൾഡ് ഒഫ് വിസിലേഴ്‌സ് ലോക റെക്കാഡിനൊരുങ്ങുന്നത്.
ചൂളമടിക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ഈ മേഖലയിലേക്ക് നയിക്കാനുമായി 2019 ലാണ് കൂട്ടായ്മ രൂപംകൊള്ളുന്നത്. 24 വേദികളിൽ പരിപാടി അവതരിപ്പിച്ചു. 80 അംഗങ്ങൾക്ക് സ്വന്തമായി റെക്കാഡുണ്ട്. ചാനൽ പരിപാടികളിലും അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ, ബിജോയ് എം.കെ, ജ്യോതി ആർ. കമ്മത്ത് എന്നിവരാണ് സംഘടനയുടെ അമരക്കാർ.
സംഗീതബോധമുള്ള ആർക്കും ചൂളമടിക്കാരാകാം. അല്പമെങ്കിലും കഴിവുണ്ടെങ്കിൽ പരിശീലനവും നൽകും.
കലോത്സവങ്ങളിൽ ചൂളമടി മത്സര ഇനമാക്കണമെന്ന ചെറിയ ആവശ്യം മാത്രമേയുള്ളൂ. ഇതിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കും.
- സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ, പ്രസിഡന്റ്,
വേൾഡ് ഒഫ് മലയാളി കൗൺസിൽ
വേൾഡ് ഒഫ് വിസിലേഴ്സിൽ
അംഗമാകാൻ വിളിക്കാം
+91 82819 50316
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |