കൊച്ചി: നല്ല പച്ചനിറവും മണവുമുണ്ട്. പക്ഷേ, വ്യാജനാണ് വിപണിയിലുള്ള ഏലത്തിൽ പകുതിയും. ഗുണനിലവാരം കുറഞ്ഞ ഏലക്ക കൃത്രിമനിറം ചേർത്ത് ഭംഗിയാക്കി മുന്തിയ ഇനമെന്ന വ്യാജേന വിപണിയിലെത്തിക്കുന്ന സംഘങ്ങൾ സജീവം.നല്ല പച്ചനിറമുള്ള ഏലത്തിനാണ് കമ്പോളത്തിൽ വില.
ഭക്ഷ്യസുരക്ഷാ വിഭാഗവും സ്‌പൈസസ് ബോർഡും സംയുക്തമായി കഴിഞ്ഞദിവസം ഇടുക്കി ബൈസൺവാലി മേഖലയിൽ ഓപ്പറേഷൻ ഇലാച്ചിയ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഏലം ഉണക്കുന്ന ഡ്രയർ യൂണിറ്റുകളിൽ നിന്ന് നിറം ചേർത്ത ഏലക്ക കണ്ടെത്തി. കഴിഞ്ഞ വർഷവും സമാനമായ സംഭവത്തിൽ ഒരു ലക്ഷം രൂപ വീതം പിഴയിടുകയും ഒരു സ്ഥാപനം പൂട്ടിക്കുകയും ചെയ്തിരുന്നു.
ആപ്പിൾ ഗ്രീൻ
ആപ്പിൾ ഗ്രീൻ എന്ന നിരോധിത രാസവസ്തുവാണ് പച്ചനിറം പകരാൻ ഉപയോഗിക്കുന്നത്. കാർഡ ഗ്രീൻ എന്ന പേരിലാണ് സംസ്ഥാനത്ത് എത്തിക്കുന്നത്. ഇതിൽ സോഡിയം കാർബണേറ്റ് ചേർത്ത് ഏലത്തിൽ പ്രയോഗിക്കും. വൃക്ക, കരൾ തുടങ്ങിയ അവയങ്ങളെ ബാധിക്കുന്ന ഈ രാസവസ്തു കാൻസറിനും കാരണമാകും.
മുംബയ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളിൽ ഏലത്തിന് നല്ല ഡിമാൻഡുണ്ട്. ഇവിടേക്കുള്ള ചരക്കിലാണ് പച്ചനിറം ചേർക്കുന്നത്.
ഏലത്തിന് കിലോ 1000-1200 രൂപയാണ് വില.
3000-4000 വരെ വിലയെത്താറുണ്ട്.
രണ്ട് മാസം നീളുന്ന പരിശോധന
ഇന്നലെ ബൈസൺവലിയിൽ നിന്ന് ആപ്പിൾ ഗ്രീനും 4.6 കിലോ ഏലവും കണ്ടെത്തി കത്തിച്ചു കളഞ്ഞു. കഴിഞ്ഞ ദിവസം 15 പരിശോധനകളാണ് നടത്തിയത്. സംശയം തോന്നിയ നാല് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ കാക്കനാട് അനലിറ്റിക്കൽ ലാബിലേക്ക് അയയ്ക്കും. കൃത്രിമ നിറം കണ്ടെത്തിയാൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കൂടിയ തുക പിഴയും നൽകും.
ഇന്നലെ പരിശോധന നടത്തിയ 15 ഡ്രയറുകൾക്കും ലൈസൻസ് ഇല്ല. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത രണ്ടുമാസം വിപുലമായ പരിശോധന നടത്തും.
ഷംസിയാൽ എം.എൻ, ഫുഡ് സേഫ്റ്റി ഓഫീസർ, തൊടുപുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |