കൊച്ചി: മൂന്നുവർഷമായി അടച്ചിട്ടിരിക്കുന്ന എറണാകുളം ചിൽഡ്രൻസ് പാർക്ക് നവംബർ 14 ന് കുട്ടികൾക്കായി തുറന്നുകൊടുക്കും. പാർക്കിലേക്കുള്ള പുതിയ ട്രെയിൻ 20 നെത്തും. ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പ് പുതിയ കളിക്കോപ്പുകൾ സ്ഥാപിക്കും. കുട്ടികളെ വരവേൽക്കാനായി കാറ്റാടി പാർക്കും തയ്യാറായി കഴിഞ്ഞു. പാർക്കിലെ 90 ശതമാനം ജോലികളും പൂർത്തിയായി. പത്തു വയസു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
നാലു കോടിയിൽ നവീകരണം
ശിശുക്ഷേമസമിതിയുടെ കീഴിലുള്ള ചിൽഡ്രൻസ് പാർക്കിന്റെ കീഴിലുള്ള പാർക്കിന്റെ നവീകരണത്തിനായി നാലു കോടി രൂപയാണ് ചെലവഴിച്ചത്. പ്രവേശന കവാടം, നൂതന കളിയുപകരണങ്ങൾ, ഉല്ലാസ ബോട്ടുകൾ, കഫെറ്റീരിയ, സൂചന ബോർഡുകൾ, ശൗചാലയം മുതലായവയാണ് നിർമ്മിച്ചത്. റോഡ് നിർമ്മാണം, ലാൻഡ് സ്‌കേപ്പ് ജോലികൾ, ഓഫീസ്, കഫെറ്റീരിയ,കുളം, എനർജിപാർക്ക് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.പൊതുമേഖലാ സ്ഥാപനമായ കെല്ലിനായിരുന്നു (കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിംഗ് ലിമിറ്റഡ്) നിർമ്മാണച്ചുമതല. പ്രവേശന കവാടം മുതലുള്ള ഭാഗം നവീകരിച്ചിട്ടുണ്ട്.
പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, വാച്ച്മാൻ കാബിൻ നിർമ്മാണ ചെലവ്: 23,70,000 രൂപ
ഇരിപ്പിടങ്ങൾ, അടയാള ബോർഡുകൾ: 20 ലക്ഷം
നഗരത്തിന്റെ ഐശ്വര്യം
നഗരത്തിന്റെ മുഖമുദ്രയായി മാറിയ ചിൽഡ്രൻസ് പാർക്ക് 1971 ലാണ് ഉദ്ഘാടനം ചെയ്തത്. നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അന്യജില്ലകളിലും സംസ്ഥാനങ്ങളിലും നിന്നുള്ള സ്കൂളുകളിലെ വിനോദയാത്ര സംഘങ്ങൾ പാർക്ക് സന്ദർശിച്ചിരുന്നു. അവധി ദിവസങ്ങളിൽ ആയിരകണക്കിന് കുഞ്ഞുങ്ങൾ പാർക്കിൽ കളിക്കാനെത്തി. അവധിക്കാലത്ത് വിദ്യാർത്ഥികളുടെ ഒത്തുചേരലിന് വേദിയായി. എന്നാൽ കാലക്രമേണ പാർക്കിന്റെ പ്രഭാവം മങ്ങിത്തുടങ്ങി. കാടു കയറി. കളിക്കോപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുട്ടികൾക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായി. ഇതേതുടർന്ന് 2018 ജൂൺ ഒന്നിന് നവീകരണപ്രവർത്തനങ്ങൾക്കായി പാർക്ക് അടച്ചു. പണികൾ തുടങ്ങിയപ്പോൾ മുതൽ മെല്ലെപ്പോക്കായിരുന്നു.അധികൃതരുടെ അനാസ്ഥയ്ക്ക് പുറമെ പ്രളയം, കൊവിഡ് തുടങ്ങിയ മഹാമാരികൾ കൂടി വന്നുപെട്ടതോടെ പാർക്ക് നിശ്ചലമായി. ഇപ്പോൾ സ്കൂളുകൾ തുറക്കുന്നതിനൊപ്പം പാർക്കിനും പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |