കൊച്ചി: അമേരിക്കയിലെ ചലച്ചിത്രമേളയിൽ മലയാളി വനിതയുടെ പാട്ടിന് അവാർഡ്. സഹോദരൻ സംവിധാനം ചെയ്ത ഹ്രസ്വസിനിമയാണ് പാട്ടിൽ മുൻപരിചയമില്ലാതെ ഐ.ടി ഉദ്യോഗസ്ഥയായ ആമ്പല്ലൂർ സ്വദേശിനി സിനോബി ആനറ്റ് ജോസിന് അവാർഡ് നേടിക്കൊടുത്തത്. സഹോദരൻ ജോൺസ് മാർട്ടിൻ ജോസ് സംവിധാനം ചെയ്ത 'ജീവൻ' എന്ന ഹ്രസ്വചിത്രത്തിലാണ് പാട്ട്. മുളന്തുരുത്തി ആമ്പല്ലൂർ പാറപ്പുറത്ത് ജോസിന്റെയും ലില്ലിയുടെയും മകളാണ് സിനോബി ആനറ്റ്. അമേരിക്കയിലെ സിയാറ്റിൽ ചലച്ചിത്രമേളയിലാണ് ലോക വിഭാഗത്തിൽ മികച്ച യഥാർത്ഥ ഗാനവിഭാഗത്തിൽ അവാർഡ് ലഭിച്ചത്. കവി എസ്.രമേശൻ നായർ രചിച്ച ആദികവിയുടെ അശ്രുവാക്യം... എന്നാരംഭിക്കുന്ന പാട്ടിനാണ് അവാർഡ്. പ്രശാന്ത് എ.എസാണ് സംഗീതം.
സംഗീതം ശാസ്ത്രീയമായി സിനോബി പഠിച്ചിട്ടില്ല. സഹോദരൻ നിർദ്ദേശിച്ചപ്പോൾ പാടുകയായിരുന്നു. കൊച്ചിയിൽ ടി.സി.എസിൽ ഉദ്യോഗസ്ഥയാണ്. പാട്ടുകളോട് കമ്പമുണ്ടെങ്കിലും സിനിമക്ക് വേണ്ടി ആദ്യമായാണ് പാടിയത്.
മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന സന്ദേശം നൽകുന്നതാണ് 14.19 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം. കൊല്ലാൻ കൊണ്ടുവന്ന ഒരു പോത്തിനെയും രണ്ട് ആടുകളെയും സംരക്ഷിക്കുന്നതാണ് ഇതിവൃത്തം. യഥാർത്ഥ സംഭവം അടിസ്ഥാനമാക്കിയാണ് സിനിമ. മുൻപരിചയമില്ലാതെ ജോൺസ് സംവിധാനം ചെയ്ത ആദ്യ സിനിമയുമാണ്. സിനിമയുടെ സങ്കേതങ്ങൾ പഠിച്ചാണ് നിർമ്മാണവും സംവിധാനവും നിർവഹിച്ചതെന്ന് സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം പറഞ്ഞു. യു ട്യൂബിൽ ചിത്രം ലഭ്യമാണ്.
ആദ്യമായി ആലപിച്ച ഗാനത്തിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ട്. എസ്. രമേശൻ നായരുടെ വരികൾ ആലപിക്കാൻ കഴിഞ്ഞതിൽ അഭിമാനവുമുണ്ട്.
സിനോബി ആനറ്റ് ജോസ്, ഗായിക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |