കൊച്ചി: പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട ക്രമീകരണങ്ങൾ ഇനിമുതൽ അതത് ജില്ലാ വനിതാശിശു വികസന ഓഫീർമാർ വഹിക്കും. ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ച സ്ത്രീകൾക്കും കുട്ടികൾക്കും വനിതാശിശു വികസന വകുപ്പിന്റെ സഹായം ഉറപ്പാക്കും. അതത് ജില്ലകളിലെ വകുപ്പിനുകീഴിലുള്ള എല്ലാ ജീവനക്കാരേയും ഉൾപ്പെടുത്തി അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉണ്ടായാൽ ഇടപെടണമെന്നാണ് നിർദ്ദേശം. ക്യാമ്പുകളുടെ ചുമതലകൾ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ/വനിതാ സംരക്ഷണ ഓഫീസർ/ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ/ശിശു വികസന പദ്ധതി ഓഫീസർമാർ എന്നീ തലത്തിൽ നല്കി ജില്ലാ വനിതാശിശു വികസന ഓഫീസർ മേൽനോട്ടം വഹിക്കും. ദുരന്തത്തിൽ മാതാപിതാക്കളോ അടുത്തബന്ധുക്കളോ നഷ്ടപ്പെടുകയോ, ചികിത്സയിൽ കഴിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ സംരക്ഷണത്തിന് അടിയന്തര ഇടപെടലുണ്ടാകും.
ദുരന്തത്തിലകപ്പെടുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം മനസിലാക്കി കൗൺസിലിംഗ് ആവശ്യമെങ്കിൽ ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് അയയ്ക്കും. പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള കുട്ടികളാണെങ്കിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ച് തുടർനടപടികൾ സ്വീകരിക്കും. ഇത്തരം കുട്ടികൾക്ക് പേരന്റിംഗ് ക്ലിനിക്കുവഴി ആറുമാസത്തേക്ക് തുടർ നിരീക്ഷണവും ഏർപ്പെടുത്തും.
മാനസികപിന്തുണ മുഖ്യം
ക്യാമ്പിൽ കഴിയുന്ന ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിഗണന നല്കി ആവശ്യമായ മാനസിക പിന്തുണ നല്കും. ഇവർക്കാവാശ്യമായ ആരോഗ്യ പരിപാലനം ആരോഗ്യ വകുപ്പുമായി ചേർന്നു ഉറപ്പുവരുത്തും. മതിയായ ശുചിമുറി സൗകര്യം, വെള്ളം, നാപ്കിൻ ലഭ്യത തുടങ്ങിയവ ക്യാമ്പുകളിൽ ഉറപ്പാക്കും. കൗൺസിലിംഗിനു സ്‌കൂൾ കൗൺസിലർമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ഇവരുടെ വിവര ശേഖരണവുമുണ്ടാകും.
ദുരിതാശ്വാസക്യാമ്പുകളിൽ സ്ത്രീകൾ കുറേ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതിന് പരിഹാരം കാണുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണവും മറ്റ് സാധനസാമഹ്രികളും ക്യാമ്പുകളിൽ എത്തിക്കാൻ നിരവധി ആളുകളുണ്ട്. എന്നാൽ അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാൻ ആളുകൾ ഇല്ലാത്ത അവസ്ഥയുണ്ട്. അതിന് പരിഹാരം കാണുകയാണ് പദ്ധതി ലക്ഷ്യം.
സോഫി ജേക്കബ്
അസിസ്റ്റന്റ് ഡയറക്ടർ വനിത ശിശു വികസന വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |