കൊച്ചി: നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നതിൽ ആരോഗ്യ വിദഗ്ദ്ധർക്ക് ആശങ്ക. ഒമ്പത് മാസം മുതലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് വേണമെന്നാണ് കരട് നിയമ ഭേദഗതിയിലെ നിർദ്ദേശം.
കഴുത്ത് ഉറച്ചിട്ടില്ലാത്ത കുഞ്ഞിന് ഹെൽമെറ്റ് വയ്ക്കുന്നത് എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഹാറൂൺ എം. പിള്ള ചോദിച്ചു. കുട്ടി ഹെൽമെറ്റിന് ഒരു കിലോയെങ്കിലും ഭാരം വരും. ഹെൽമെറ്റിന്റെ ഭാരം കുട്ടികളുടെ കഴുത്തിലെ നേരിയ എല്ലുകൾക്ക് സ്ഥാനചലനമുണ്ടാക്കാം.
ബെൽറ്റിനെക്കുറിച്ചും ആശങ്കകളുണ്ട്. കുട്ടിയെ ബെൽറ്റിനുള്ളിൽ എങ്ങനെ, എത്രനേരം തുടർച്ചയായി ഇരുത്താം, ദീർഘദൂര യാത്രകളിൽ എന്തു ചെയ്യും എന്നതിലൊന്നും വ്യക്തതയില്ല. ഇതെല്ലാം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും ഡോ. ഹാറൂൺ പറഞ്ഞു.
കുഞ്ഞൻ ഹെൽമെറ്റില്ല
ഒമ്പതു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള ഹെൽമെറ്റുകൾ ഇപ്പോൾ വിപണിയിലില്ല. രണ്ടര വയസിനു മുകളിലുള്ളവർക്ക് അപൂർവം കടകളിൽ ലഭ്യമാണ്. ശിശു ഹെൽമെറ്റിന്റെ ഭാരം, രൂപം എന്നിവ സംബന്ധിച്ചൊന്നും നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് കൊച്ചിയിൽ റിപ്പബ്ലിക്ക് ഒഫ് ബൈക്കർ എന്ന ഹെൽമെറ്റ് ഷോറൂം നടത്തുന്ന അൽത്താഫ് പറഞ്ഞു. നിലവിൽ ലഭ്യമായ ബ്രാൻഡഡ് കുട്ടി ഹെൽമെറ്റിന് 800രൂപയ്ക്ക് മുകളിലാണ് വില.
കുട്ടികളുടെ ഹെൽമെറ്റിന്റെ നിലവിലെ ഭാരം 1,000 - 1,250ഗ്രാമാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ വിവിധ വിഭാഗങ്ങളിലുള്ള ആരോഗ്യവിദഗ്ദ്ധരുടെയുൾപ്പെടെ അഭിപ്രായങ്ങൾ തേടണം'.
-ഡോ. എം. നാരായണൻ
ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ്
കേരള ചാപ്റ്റർ മുൻ പ്രസിഡന്റ്
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ചെറിയ അപകടങ്ങൾ പോലും കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന പരിക്ക് വലുതായിരിക്കും. എന്നാൽ, ഹെൽമെറ്റിന്റെ ഭാരമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വേണം. കുഞ്ഞുങ്ങളെ സുരക്ഷാ ബെൽറ്റിനുള്ളിൽ എങ്ങനെയിരുത്തുമെന്ന കാര്യം വ്യക്തമല്ല.'
-ഡെന്നീസ് ജേക്കബ്
സ്വകാര്യ സ്ഥാപന
ജീവനക്കാരൻ
കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇതെല്ലാം നല്ലതാണ്. പക്ഷേ കുഞ്ഞുങ്ങൾ ഹെൽമെറ്റിന്റെ ഭാരം താങ്ങുമോ?'..
-ലക്ഷ്മി അജിത്
വീട്ടമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |