കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ രണ്ടാം ദിനവും ജനങ്ങൾ വലഞ്ഞു. എറണാകുളത്ത് സമരം പൂർണമായിരുന്നു. ഏതെങ്കിലും ബസുകൾ സർവീസ് നടത്തുന്നുണ്ടോയെന്നറിയാൻ ശനിയാഴ്‌ചയും നിരവധിപേർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി. സ്വകാര്യ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രെയിനുകളിലും റിസർവേഷൻ പൂർണമായിരുന്നു. മറ്റുയാത്രക്കാർക്ക് അൺറിസർവ്ഡ് ട്രെയിനുകൾക്കായി കാത്തിരിക്കേണ്ടി വന്നു. അത്യാവശ്യമായി വിവിധയിടങ്ങളിൽ എത്തേണ്ട യാത്രക്കാർക്ക് പലർക്കും ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ട സ്ഥിതിയായിരുന്നു. ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലും ബസ് സർവിസ് നിലച്ചത് വലിയ ദുരിതമായി. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിവിധ യൂനിയനുകളുടെ പണിമുടക്ക്.
കെ.എസ്.ആർ.ടി.സിയിലെ എല്ലാ യൂണിയനുകൾ സംയുക്തമായാണ് പണി മുടക്ക് നടത്തിയിരുന്നതെങ്കിലും കെ.എസ്.ആർ.ടി.സി. എപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യുസി) ട്രാസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) എന്നീ യൂണിയനുകളാണ് 48 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തത്. മറ്റുള്ള യൂണിയനുകളിൽ 24 മണിക്കൂർ മാത്രമാണ് പണിമുടക്കിയത്. എങ്കിലും ബസുകളൊന്നും തന്നെ ഇന്നലെയും നിരത്തിലിറങ്ങിയില്ല. ജീവനക്കാരോട് സർവീസ് നടത്തണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്യൂട്ടിക്കിറങ്ങാൻ ഇവർ തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |