കൊച്ചി: വടുതല ബണ്ടിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സാങ്കേതിക സംവിധാനങ്ങൾ ഇല്ലെന്ന വാദത്തിലുറച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റും ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന് ജലസേചന വകുപ്പും നിലപാടെടുത്തു. കോടതി ഉത്തരവിന്റെ മറപറ്റി റെയിൽവേയും അഫ്‌കോൺസും മൗനം പാലിക്കുകയുമാണ്.
ഉൾനാടൻ ജലഗതാഗതത്തിന് മാത്രമാണ് ഡ്രഡ്ജിംഗ് നടത്താറുള്ളതെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കുന്നു. താരതമ്യേന ചെറിയ ജോലികളാണ് ജലസേചന വകുപ്പ് കരാറുകാർ വഴി നടത്താറുള്ളത്. വടുതലയിലെ മണ്ണും ചെളിയും നീക്കാൻ വകുപ്പിന് സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. പോർട്ട് ട്രസ്റ്റിന് ജോലിയേറ്റെടുക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന വിവരങ്ങളും പുറത്ത് വന്നു. പോർട്ടിന്റെ ഡ്രഡ്ജിംഗ് ജോലികൾ ചെയ്യുന്നത് ഡ്രഡ്ജിംഗ് കോർപ്പറേഷനാണ്. 2021ൽ മേയ് വരെ 122.5കോടി രൂപ ഡ്രഡ്ജിംഗിന് മുടക്കിയെന്നാണ് രേഖകൾ. വടുതലയിലെ മണ്ണും ചെളിയും നീക്കാൻ ഡ്രഡ്ജിംഗ് കോർപ്പറേഷനെ ഏൽപിച്ചു കൂടേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഡ്രഡ്ജിംഗിന് മുടക്ക് വരുന്ന തുക ബണ്ട് നിർമ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് തിരിച്ചുപിടിക്കാമെന്ന് കോടതി നിർദേശമുണ്ടെങ്കിലും 100കോടിയിലേറെ വേണ്ടി വരുമെന്നാണ് പോർട്ടിന്റെ പ്രാഥമിക നിഗമനം. ഇത്രയും തുക ആരിൽ നിന്ന്, എങ്ങനെ, എത്രകാലത്തിനുള്ളിൽ തിരിച്ചു പിടിക്കാമെന്ന കാര്യങ്ങൾ വ്യക്തമല്ലെന്നും ഇത്രയും തുക മുടക്കാനുള്ള സാഹചര്യം പോർട്ടിന് ഇപ്പോഴില്ലെന്നുമാണ് ഇവരുടെ വാദം. ജനകീയ കൂട്ടായ്മയുടെ ആവശ്യം തർക്കം ഒഴിവാക്കി അടിയന്തര നടപടികളിലേക്ക് കടക്കണം ജനങ്ങളുടെ സുരക്ഷയേക്കരുതി പോർട്ട് ജോലി ഏറ്റെടുക്കണം. ബണ്ട് പൊളിക്കലിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തുമെന്ന് സർക്കാർ തലത്തിൽ ആലോചന വേണം. റെയിൽവേയും ആർ.വി.എൻ.എല്ലും ഉപകരാറേറ്റെടുത്ത അഫ്‌കോൺസുമാണ് ബണ്ടിലെ ചെളി നീക്കാനുള്ള യഥാർത്ഥ ഉത്തരവാദികൾ. കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കിയില്ലെങ്കിൽ വലിയ വെള്ളപ്പൊക്കത്തിന് സാക്ഷികളാകേണ്ടി വരും. ജലസേചന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |