കൊച്ചി: കാൽ മുറിച്ചു മാറ്റേണ്ടിവരുന്ന പ്രമേഹരോഗികളിൽ 50 വയസിൽ താഴെയുള്ളവരുടെ എണ്ണം കേരളത്തിൽ പെരുകുന്നു. 10 വർഷത്തിനിടെ കാൽമുറിച്ചു മാറ്റേണ്ടിവന്ന പ്രമേഹരോഗികളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി പഠനറിപ്പോർട്ട്. കൊച്ചി അമൃത ആശുപത്രിയിൽ കാൽമുറിക്കേണ്ടിവന്ന പ്രമേഹരോഗികളിൽ 50 വയസ്സിന് താഴെയുള്ളവർ 2012 ൽ 7.9 ശതമാനം മാത്രമായിരുന്നത് 2016 ൽ 15.1 ആയും 2019 ൽ 24.3 ആയും വർദ്ധിച്ചു. കാൽപ്പാദമോ കാലോ മുറിച്ചു മാറ്റിയവരുടെ ശരാശരി പ്രായം കുറയുകയാണ്. 2012 ൽ കാൽപ്പാദം മുറിച്ചുമാറ്റിയവരുടെ ശരാശരി പ്രായം 67.4 വയസായിരുന്നു. 2016 ൽ 62.6 ആയും 2019ൽ 59.7 ആയും കുറഞ്ഞതായി അമൃതയിലെ വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞു.
വേണം ജാഗ്രത
50-ാം വയസിൽ പ്രമേഹം പിടിപെട്ടാൽ 65 ആകുമ്പോഴേക്കും പാദങ്ങളിൽ വലിയ തോതിൽ രോഗത്തിന്റെ സങ്കീർണതകൾ ബാധിക്കും. 30- 35 വയസിന് മുമ്പ് പ്രമേഹം ആരംഭിച്ചാൽ 45 -50 ആകുമ്പോഴേക്കും കാൽമുറിക്കേണ്ട അവസ്ഥയുണ്ടാകാം. ദീർഘകാലമായതും അനിയന്ത്രിതവുമായ പ്രമേഹത്തിന്റെ ഫലമായി പെരിഫെറൽ ന്യൂറോപ്പതി (പാദങ്ങളിലെ സംവേദനക്ഷമത നഷ്ടപ്പെടുന്ന അവസ്ഥ), പെരിഫെറൽ വാസ്‌കുലർ രോഗം (പാദങ്ങളിലേക്കുള്ള രക്തയോട്ടം ഇല്ലാതാകുന്ന അവസ്ഥ) എന്നിവ പാദത്തിലെ പഴുപ്പിന് കാരണമാകും. ഇത് ഗുരുതരമായ അണുബാധയിലേക്കും ഒന്നിലധികം അവയവങ്ങൾ തകരാറിലാകുന്നതുമൂലം ജീവൻ തന്നെ നഷ്ടമാകാനും ഇടയാക്കും.
പാദസംരക്ഷണം പ്രധാനം
ശരിയായി പാദങ്ങളെ സംരക്ഷിച്ചാൽ പഴുപ്പും അണുബാധയും തടയാനാകും. ജൂൺ മുതൽ സെപ്തംബർ വരെയാണ് പാദത്തിലെ അണുബാധ വർദ്ധിക്കുക. ദിവസങ്ങൾക്കുള്ളിൽ കാൽപാദം മുതൽ തുട വരെ അണുബാധ പടരും. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അവസ്ഥ ഗുരുതരമാകുമെന്ന് ഡോക്ടർമാർ പറയുന്നു.
"താരതമ്യേന പ്രായം കുറഞ്ഞ പ്രമേഹരോഗികളിൽ കാൽപ്പാദം മുറിക്കേണ്ടി വരുന്ന സാഹചര്യം വർദ്ധിക്കാൻ നിരവധി കാരണങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പ്രമേഹം ആരംഭിക്കുന്ന പ്രായം 10 വർഷം വരെ നേരത്തെയാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ 10-15 വർഷത്തിനിടെ സങ്കീർണ അവസ്ഥയുണ്ടാക്കും."
ഡോ.ഹരീഷ് കുമാർ
മേധാവി
എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |