കൊച്ചി: ശിശുദിനാഘോഷത്തിൽ ചാച്ചാജിയാവാൻ ചേച്ചിക്ക് പിന്നാലെ അനുജത്തിക്കും നിയോഗം. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന ശിശുദിനാഘോഷത്തിൽ എറണാകുളം ഗവ. ഗേൾസ് എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആമിയ സുമി സജിയാണ് ജവഹർലാൽ നെഹ്‌റുവായി സദസിനെ അഭിസംബോധന ചെയ്യുക. 2018 ൽ മൂത്ത സഹോദരി അമുത സുമി സജിയായിരുന്നു ചാച്ചാജിയായി എത്തിയത്.
ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ഇരുവർക്കും സുവർണ്ണാവസരം കൈവന്നത്. ശിശുദിനാഘോഷത്തെ കുറിച്ചാണ് ആമിയ പ്രസംഗിച്ചത്. ഇന്ന് രാവിലെ 9.30 ന് കടവന്ത്ര സോയൂസ് ലൈബ്രറി ഹാളിൽ ചടങ്ങുകൾ നടക്കും.
മൂന്നു വർഷം മുമ്പ് ചേച്ചിയെ ചാച്ചാജിയുടെ വേഷത്തിൽ കണ്ടപ്പോൾ മുതലുള്ള ആമിയയുടെ ആഗ്രഹമാണ് പൂവണിയുന്നത്. പ്രസംഗ പഠനത്തിൽ അമുതയാണ് ആമിയയുടെ ഗുരു. കുഞ്ഞുനാൾ മുതൽ ചേച്ചിയോടൊപ്പം പ്രസംഗം പറയുന്നത് ആമിയയുടെ ഇഷ്ട വിനോദമായിരുന്നു. വളർന്നതോടെ ഇരുവരും ഒരുമിച്ചായി പഠനം.
അമുത നാലു വർഷം പ്രസംഗ മത്സരത്തിൽ സമ്മാനം നേടി ശിശുദിനാഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്. എൽ.പിയിൽ പഠിക്കുമ്പോൾ രണ്ടു വട്ടം ഒന്നാം സ്ഥാനവും യു.പി. സ്‌കൂളിൽ രണ്ടു തവണ വീണ്ടും പ്രസംഗ മത്സരത്തിൽ വിജയിച്ചു. യു.പിയിൽ പഠിക്കുമ്പോഴാണ് ശുശുദിനാഘോഷത്തിന്റെ ഭാഗമായി ചാച്ചാജിയായത്. നിലവിൽ എറണാകുളം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ വിദ്യാർത്ഥിനിയാണ്. പത്രപ്രവർത്തകനായ സജി ജെയിംസ് എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം അദ്ധ്യക്ഷ സുമി ജോയി ഓലിയപുറം എന്നിവരുടെ മക്കളാണ് ആമിയയും അമുതയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |