കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ചീഫ് വിജിലൻസ് ഓഫീസറായി (സി.വി.ഒ) മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ സി.വി.ഒ. ആയ എ.എൽ. പ്രഭാകറിനെ അധികച്ചുമതല നൽകി നിയമിച്ചു. 2022 വരെ സർവീസ് കാലാവധിയുള്ള പ്രഭാകർ അടുത്തയാഴ്ച ചുമതല ഏറ്റെടുത്തേക്കും.
ഫാക്ടിലെ സി.വി.ഒ വിരമിച്ചിട്ട് ഒരു വർഷവും ഒരു മാസവും കഴിഞ്ഞിരുന്നു. ഫാക്ടിന്റെ വിപണന വിഭാഗത്തിൽ നടന്ന മൂന്നു കോടിയോളം രൂപയുടെ ക്രമക്കേടിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഏലൂർ മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര രാസവളം രാസവസ്തു വകുപ്പ് മന്ത്രി മൻസൂഖ് മണ്ഡവ്യക്ക് കത്ത് നൽകിയിരുന്നു. കേരളകൗമുദിയാണ് അഴിമതി പുറത്തു കൊണ്ടുവന്നത്. തുടർന്ന് ബി.ജെ.പി, ബി.ഡി.ജെ.എസ്, ഫാക്ടിലെ ട്രേഡ് യൂണിയനുകൾ തുടങ്ങിയവർ അന്വേഷണം ആവശ്യപ്പെട്ടു.
ഫാക്ട് മാനേജ്മെന്റ് തുടക്കത്തിൽ വാർത്ത നിഷേധിച്ചത് കൂടുതൽ അബദ്ധമായി. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സംഭവം സ്ഥിരീകരിക്കുകയും വിജിലൻസ്, എച്ച്.ആർ, മാർക്കറ്റിംഗ്, ഫിനാൻസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തെങ്കിലും ഇതുവരെയും നടപടികൾ ആയിട്ടില്ല. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്പനിയിൽ വിജിലൻസ് വിഭാഗം ഉണ്ടായിട്ടും പൂർണ ചുമതല നൽകാതെ വിജിലൻസിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുക മാത്രം ചെയ്തത് വിജിലൻസ് മാനുവലിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ സി.വി.ഒ.ചാർജെടുത്താൽ അന്വേഷണം മുറുകും. കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ വന്നതിനാൽ പല ഉന്നതോദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. 700 ടണ്ണിലേറെ വളം ക്രമക്കേട് നടന്നതായാണറിയുന്നത്. സി.വി.സി.മാർഗനിർദ്ദേശം അനുസരിച്ച് മൂന്നുവർഷത്തിൽ കൂടുതൽ ഒരു തസ്തികയിൽ തുടരാൻ പാടില്ലെന്നിരിക്കെ തിരിമറി നടന്ന ചിക്ക്മംഗലുരിൽ മരണപ്പെട്ട സെയിൽസ് ഓഫീസർ 7 വർഷത്തിൽ കൂടുതൽ ഇരുന്നതും ക്രമക്കേട് നടന്ന മൈസൂരിൽ 10 വർഷത്തിൽ കൂടുതൽ ജോലി ചെയ്തതും എങ്ങനെയെന്ന് വ്യക്തമാക്കേണ്ടി വരും. എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ നിബന്ധന ബാധകമാക്കാത്തത് ട്രേഡ് യൂണിയനുകൾ ചോദ്യം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |