കൊച്ചി: ജില്ലയിൽ താലൂക്ക് സപ്ലൈ ഓഫീസുകളിൽ വാഹനങ്ങളില്ലാത്തതിനാൽ പരിശോധനകളിൽ മെല്ലെപ്പോക്ക്. റേഷൻ കരിഞ്ചന്ത മുതൽ അനർഹരെ കണ്ടെത്തുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാതിവഴിയിലാണ്.
ജില്ലയിൽ ഒമ്പത് സപ്ലൈ ഓഫീസുകളിൽ മൂന്നെണ്ണത്തിലാണ് വാഹനങ്ങൾ ഇല്ലാത്തത്. നേരത്തെയുണ്ടായിരുന്ന വാഹനങ്ങൾ പലതും കാലപ്പഴക്കംമൂലം ഒഴിവാക്കിയിട്ടും പുതിയവ വാങ്ങാനോ വാടകയ്‌ക്കെടുത്തു നൽകാനോ പൊതുവിതരണവകുപ്പു തയ്യാറാകാത്തതാണു പ്രതിസന്ധിക്ക് കാരണം. സർക്കാരിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ നടപടികൾ ആയില്ല.
ജില്ലയിൽ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ്, കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ്, കണയന്നൂർ, ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം, പറവൂർ, കൊച്ചി എന്നിവയിൽ കോതമംഗലത്തും, പറവൂരിലും ജീപ്പില്ല. കൊച്ചി താലൂക്കിലും എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലും കൂടി ഒരു ജീപ്പാണുള്ളത്.
നിലവിൽ താലൂക്ക് സപ്ലൈ ഓഫീസുകളിലെ ജീവനക്കാർ ഏറെക്കാലം ജോലിയില്ലാതെ വെറുതെയിരിക്കുകയായിരുന്നു. ഇപ്പോൾ ഇവരെ ഓഫീസുകളിലെ ക്ലറിക്കൽ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരെക്കൊണ്ട് ഡേറ്റാ എൻട്രി ഉൾപ്പെടെയുള്ള ജോലിയും ചെയ്യിപ്പിക്കുന്നു. മറ്റു താലൂക്കിൽ നിന്ന് വണ്ടിയെത്തിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് പരിശോധന നടത്തുന്നത്. അതോടെ ആ താലൂക്കിലെ പരിശോധനകൾ മുടങ്ങും. റേഷൻ ക്രമക്കേടുകളെക്കുറിച്ച് ഫോണിൽ പരാതി ലഭിച്ചാൽപ്പോലും മിന്നൽപരിശോധന നടത്താൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
വാഹനസൗകര്യമില്ലാത്ത വിവരം മന്ത്രിതലത്തിൽ നടക്കുന്ന അവലോകന യോഗങ്ങളിൽവരെ ഉദ്യോഗസ്ഥർ പലവട്ടം ഉന്നയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ല. ഒരുവാഹനമുള്ള താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് വാഹനസൗകര്യമില്ലാത്ത ഓഫീസിലേക്ക് ആഴ്ചയിൽ മൂന്നുദിവസം വിട്ടുനൽകുന്ന രീതിയാണിപ്പോൾ സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്താകെ വണ്ടിക്ഷാമം
സംസ്ഥാനത്താകെ മുപ്പതോളം താലൂക്ക് സപ്ലൈ ഓഫീസുകളിൽ വാഹനങ്ങളില്ല. 15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങളാണ് നിലവിൽ കണ്ടം ചെയ്യാൻ മറ്റിയിരിക്കുകയാണ്. ഇവയ്ക്ക് പകരം വാഹനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി വൈകുകയാണ്.
വാഹനത്തിന്റെ കുറവുണ്ടെങ്കിലും പരിശോധനകൾ നടക്കുന്നുണ്ട്. മറ്റു താലൂക്കിൽ നിന്ന് താത്കാലികമായി വാഹനങ്ങൾ എത്തിക്കുന്നുണ്ട്. എത്രയും വേഗം പുതിയ വാഹനങ്ങൾ എത്തും.
ജയചന്ദ്രൻ പി.ആർ
ജില്ലാ സപ്ലൈ ഓഫീസർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |