കൊച്ചി: യന്ത്രവത്കരിച്ചതോടെ കയർ വ്യവസായത്തിന് പുനർജ്ജീവൻ. ജില്ലയിൽ നാശോത്മുഖമായിരുന്ന വ്യവസായത്തെ പ്രൗഢിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ കഴിഞ്ഞ നൂറുദിന പ്രവർത്തനങ്ങളുടെ ഭാഗമായി യന്ത്രവത്കരണം നടപ്പാക്കിയത്. ജില്ലയിലെ 14 സഹകരണ സംഘങ്ങളിൽ 10 എണ്ണമാണ് യന്ത്രവത്കരിക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിന്റെ യന്ത്രവത്കരണം പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ചെണ്ണത്തിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളിലാണ് ഇവിടെ കയറുപിരി നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കേരളത്തിൽ നിന്നുള്ള ചകിരി കൂടാതെ അന്യസംസ്ഥാനത്തു നിന്നുള്ളവയുമാണ് കയർ പിരിക്കാനായി എത്തിക്കുന്നത്. വൈക്കം കയർ, പറവൂർ സ്പെഷൽ കയർ എന്നിവയാണ് പിരിക്കുന്നത്. 400 തൊഴിലാളികളാണ് വിവിധ സംഘങ്ങളിലായി ജോലി ചെയ്യുന്നത്. 500 രൂപയാണ് ഇവർക്ക് പ്രതിദിന വരുമാനം. 50 കിലോ പിരിച്ചാലാണ് ഒരു ദിവസം 500 രൂപ. യന്ത്രവത്കൃതമായതോടെ പ്രതിദിനം 20 കിലോ വരെ പിരിച്ചിരുന്നത് വർദ്ധിച്ചു. ഇത് സംഘത്തിലെ അംഗങ്ങൾക്കും ഗുണം ചെയ്തു.
കയർ അനുബന്ധ ഉത്പന്നങ്ങളുടെ
നിർമ്മാണം ഗുണകരമായി
കയർ വ്യവസായത്തെ കൂടുതൽ ജനകീയമാക്കാൻ സർക്കാർ നടപ്പിലാക്കിയ കയർ അനുബന്ധ ഉത്പന്നങ്ങളുടെ നിർമ്മാണവും വിപണനവും വ്യവസായത്തിന്റെ വളർച്ചയ്ക്ക് ചവിട്ടുപടിയായി. നദികളുടെയും തോടുകളുടെയും കരകളിൽ ഭൂവസ്ത്രം പാകുന്നതിനായി വിവിധ പഞ്ചായത്തുകൾ രംഗത്തെത്തി. കൂടാതെ ലോക്ക്ഡൗൺ കാലത്തെ ചകിരിച്ചോറിനുണ്ടായ ആവശ്യകതയും വ്യവസായത്തിന് ആശ്വാസമേകുന്നതാണ്. കൂടാതെ ചരികിച്ചോർ ഉപയോഗിച്ചുണ്ടാക്കുന്ന കസേര ഉൾപ്പെടെയുള്ള അനുബന്ധ ഉത്പന്നങ്ങളും വിപണിയിൽ ഇടം നേടി കഴിഞ്ഞു.
14 സഹകരണ സംഘങ്ങൾ
ചെറായി, പൂയപ്പള്ളി, പള്ളിപ്പുറം, മടപ്ലാത്തുരുത്ത്, മൂത്തക്കുന്നം എന്നിവിടങ്ങളിലാണ് യന്ത്രവത്കൃത നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. കൂട്ടുകാട്, വാവക്കാട്, മാച്ചാൻതുരുത്തു, ഗുണ്ടുദ്വീപ്, ഉദയംപേരൂർ, എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളിൽ പുതുതായി തുടങ്ങും. കുഴുപ്പള്ളി, വടക്കേക്കര, കോട്ടുപ്പള്ളി, പാലിത്തുരുത്തി എന്നിവിടങ്ങളിലാണ് കൈപിരിയായി കയർ നിർമ്മിക്കുന്നത്. യന്ത്രവത്കരിക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമല്ലാത്തതാണ് പ്രധാന പ്രതിസന്ധി.
ജില്ലയിലെ കയർ നിർമ്മാണം (ക്വിന്റൽ)
2019-20
പറവൂർ സ്പെഷൽ കയർ - 1233.15
വൈക്കം കയർ - 199.09
കയർ നിർമ്മാണം - 206.54
2020-21
പറവൂർ കയർ സ്പെഷൽ - 796.44
വൈക്കം കയർ - 599.46
കയർ നിർമ്മാണം- 178.15
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |