കൊച്ചി: മണ്ഡലകാലം ആരംഭിച്ചതോടെ പൂക്കൾക്ക് ആവശ്യമേറിയെങ്കിലും അടുക്കാൻ പറ്റാത്ത ഉയരത്തിലാണ് പൂവില. തമിഴ്നാട്ടിലും കർണാടകയിലും തുടരുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം പൂകൃഷി നശിച്ചതാണ് തീവിലയ്ക്ക് കാരണം. പൂക്കൾ കിട്ടാനില്ലാത്തതും വലിയ വെല്ലുവിളിയാണ്. മണ്ഡലകാലം ആയതിനാൽ ക്ഷേത്രങ്ങളിലെ വിശേഷാൽ പൂജകൾക്കും ക്ഷേത്രം അലങ്കരിക്കുന്നതിനും ഇപ്പോൾ പൂക്കൾ ആവശ്യമാണ്. ഭീകരവിലയും ക്ഷാമവും മൂലം പൂക്കൾ എടുക്കുന്നില്ല എന്ന് കച്ചവടക്കാർ പറയുന്നു. തുളസിയും ബന്ദിയും ജമന്തിയും ഒക്കെ ഇപ്പോൾ കേരളത്തിൽ അസുലഭ പുഷ്പങ്ങളാണ്.
മുടിചൂടാ മന്നനായി മുല്ലപ്പൂവിലയും കത്തിക്കയറുകയാണ്. ബംഗളൂരു, കോയമ്പത്തൂർ, ശങ്കരൻകോവിൽ, മധുര, ഡിണ്ടിഗൽ, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പൂക്കൾ എത്തുന്നത്. മാലയ്ക്കും പൂജയ്ക്കുമായി ഉപയോഗിക്കുന്ന തുളസി ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നില്ല. എന്നാൽ തുളസിക്ക് കാര്യമായ വില കൂടിയിട്ടില്ല.
കടപൂട്ടി കച്ചവടക്കാർ
കൊവിഡ് പ്രതിസന്ധിയെ തുടർന്നും പൂക്കളുടെ അമിത വിലയും ആവശ്യക്കാർ കുറഞ്ഞതും മൂലവും ജില്ലയിലെ നിരവധി പൂക്കടക്കാർ കച്ചവടം നിറുത്തിയിട്ടുണ്ട്. ഓണം, മണ്ഡല കാലങ്ങളിലാണ് പൂക്കച്ചവടം ഉഷാറാവുക. രണ്ട് വർഷമായി ഈ സീസണുകൾ വലിയ നഷ്ടത്തിലായിരുന്നു. പൂക്കടകൾ മാറ്റി ലോട്ടറി കച്ചവടം തുടങ്ങിയവരും ജില്ലയിലുണ്ട്.
പൂവില (പഴയ വില, ഇപ്പോഴത്തെ വില)
മുല്ലപ്പൂ - 800-1000, 3000
ജമന്തി - 100, 200
ബന്ദി - 100, 200
അരളി - 150, 600
താമര (ഒരുപൂവ്)-10, 50
റോസ് (ബഞ്ച്), 100, 400
കൂടിയ വില നൽകിയാലും പൂക്കൾ കിട്ടാനില്ലാത്തതാണ് വെല്ലുവിളി. മണ്ഡലകാലത്തും ആവശ്യക്കാർ കുറവാണ്. നല്ല പൂക്കൾ കിട്ടാനുമില്ല. ബന്ദിയും അരളിയും എല്ലാം വാടിയതും പാതി ചീഞ്ഞതുമൊക്കെയാണ്. പൊതുവെ കച്ചവടക്കാർ പൂക്കൾ എടുക്കുന്നത് കുറഞ്ഞിട്ടുണ്ട്.
ഉദയകുമാർ,
ഫ്ലവർ ഷോപ് ഉടമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |