കൊച്ചി: ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന നിലയിലാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്. ശക്തിയായി മഴ പെയ്താൽ പ്ളാന്റ് വെള്ളത്തിലാകും. 40 അന്യസംസ്ഥാനജീവനക്കാരാണ് ഇവിടെ പണിയെടുക്കുന്നത്. തൊഴിലാളികളുടെ ജീവൻ വച്ചു കളിക്കാൻ താത്പര്യമില്ലാത്തതിനാൽ നടത്തിപ്പിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാലിന്യസംസ്‌കരണം ഏറ്റെടുത്തിരിക്കുന്ന എൻവിറോൺ കമ്പനി 2014 മുതൽ എല്ലാ വർഷവും കോർപ്പറേഷന് കത്തു നൽകുന്നത് പതിവാണ്.
അതേസമയം, നിലവിലുള്ള പ്ളാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തി കഴിഞ്ഞ ജൂണിൽ കൗൺസിലിൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. അഞ്ചു കോടിയുടെ ബില്ല് പാസാക്കാൻ ഓഡിറ്റ് വിഭാഗം സമ്മതിച്ചിട്ടില്ല. ടെൻഡർ പോലുമില്ലാതെയാണ് നിലവിലെ കരാറുകാരൻ പ്രവർത്തിപ്പിച്ചുവരുന്നത്. കൗൺസിലിന് തന്നെ ബാദ്ധ്യതയാകുന്ന ഈ പ്രവണത അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 200 ടൺ മാലിന്യം സംസ്കരിച്ച് പരിചയമുണ്ടാകണമെന്ന അപ്രായോഗിക വ്യവസ്ഥ മുന്നോട്ടുവച്ചും ടെൻഡർ നടപടികളിൽ കൃത്രിമം കാട്ടിയും കരാറുകാരനെ സഹായിക്കുന്ന വിധത്തിൽ മുൻ വർഷങ്ങളിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്ന് തെളിവുകൾ സഹിതം റിപ്പോർട്ട് പറയുന്നു.
പ്രശ്നങ്ങൾ ഒഴിയാതെ
മാലിന്യസംസ്കരണത്തിലെ പിഴവു മൂലം കടമ്പ്രയാറും ചിത്രപ്പുഴയും മലിനമായി
ദേശീയ ഹരിത ട്രൈബ്യൂണലിലെ വിവിധ കേസുകൾ
ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വന്നു
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രൊസിക്യൂഷൻ നടപടി
വരുമാനം കരാറുകാരന്
കൊച്ചി കോർപ്പറേഷൻ, ആലുവ,തൃപ്പൂണിത്തുറ, കളമശേരി, അങ്കമാലി, തൃക്കാക്കര മുനിസിപ്പാലിറ്റികളിലെയും കുമ്പളങ്ങി, ചേരാനല്ലൂർ, പുത്തൻകുരിശ് പഞ്ചായത്തുകളിലെയും ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നത് ബ്രഹ്മപുരത്താണ്. ഈ വകയിൽ 2.4 കോടി രൂപ കോർപ്പറേഷന് എല്ലാ വർഷവും വരുമാനം ലഭിക്കുന്നുണ്ട്. ഒരു ദിവസം നൂറു ടൺ വളമാണ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നത്. കിലോയ്ക്ക് മൂന്നു രൂപ വച്ചാണ് ഇത് വിൽക്കുന്നത്. ഇതിന്റെ വരുമാനം കരാറുകാരനാണ്.
ചെലവ് 28 ലക്ഷം രൂപ
പ്രതിദിനം 200 - 250 ടൺ ജൈവ മാലിന്യമാണ് പ്ളാന്റിൽ എത്തുന്നത്.
കൊവിഡ് കാലത്ത് മാലിന്യത്തിന്റെ അളവ് പാതിയായി കുറഞ്ഞു.
മാലിന്യസംസ്കരണത്തിനായി ശരാശരി 28 ലക്ഷം രൂപയാണ് കോർപ്പറേഷൻ നടത്തിപ്പുകാരന് മാസംതോറും നൽകുന്നത്
പ്ളാന്റ് പ്രവർത്തനത്തിനായി കഴിഞ്ഞ 9 വർഷം ചെലവഴിച്ചത് 35 കോടി
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |