ആലങ്ങാട്: ''ആലങ്ങാടൻ ശർക്കരയുണ്ടൾ നാലഞ്ചിങ്ങു വിളമ്പീടിൽ...'' കുഞ്ചൻ നമ്പ്യാർ പാടിപുഴ്ത്തിയ ആലങ്ങാടിന്റെ മധുരമാഹാത്മ്യം കളമൊഴിഞ്ഞിട്ടു കാലങ്ങളായി. പതിറ്റാണ്ടുകൾക്കിപ്പുറം പ്രസിദ്ധമായ ആ ആലങ്ങാടൻ ശർക്കരയും ദേശീയ അംഗീകാരങ്ങൾ നേടിത്തന്ന കരിമ്പുകൃഷിയും തിരിച്ചു വരവിനുള്ള സാദ്ധ്യത തേടുകയാണിപ്പോൾ.
ആലകളുടെ നാടെന്ന് ആലങ്ങാടിനു പേരു നൽകിയത് മൂന്നു പതിറ്റാണ്ടു മുൻപു വരെ ഇവിടെ സജീവമായിരുന്ന ശർക്കര നിർമാണ വ്യവസായമാണ്. പെരിയാർ തീരത്തെ വിശാലമായ എക്കൽ ഭൂമിയിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കരിമ്പായിരുന്നു ശർക്കര വ്യവസായത്തിന്റെ മൂലധനം. തീരപ്രദേശങ്ങളായ ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിൽ വ്യാപകമായി കരിമ്പു കൃഷി ചെയ്തിരുന്നു. ഇൗ മണ്ണിന്റെ സവിശേഷതകൊണ്ടുതന്നെ കരിമ്പിനും അതിൽ നിന്നുണ്ടാകുന്ന ആലങ്ങാടൻ ശർക്കരയ്ക്കും വേറിട്ട മധുരവും ഗുണവുമാണ്. കരിമ്പു കൃഷിക്ക് രാഷ്ട്രപതിയിൽ നിന്ന് സ്വർണ്ണപതക്കം ലഭിച്ച കൊച്ചു തരിയത് എന്ന വിതയത്തിൽ മാണി തരിയത് ഉൾപ്പെടെയുള്ള കർഷകരായിരുന്നു ശർക്കര നിർമാണവും നടത്തിയിരുന്നത്.
ആലങ്ങാട് മാത്രം 30ഓളം ആലകൾ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നു. നാൽപതോളം തൊഴിലാളികൾ ഒരു ആലയിൽ പണിയെടുത്തിരുന്നു. ദൂരദേശങ്ങളിൽ നിന്നുവരെ ആലങ്ങാടൻ ശർക്കര വാങ്ങാൻ കച്ചവടക്കാർ എത്തിയിരുന്നു. പറവൂർ, ആലുവ, കൊടുങ്ങല്ലൂർ ചന്തകളിൽ ആലങ്ങാടൻ ശർക്കര സുലഭമായിരുന്നു.
കാലക്രമേണ തമിഴ്‌നാട്ടിൽ നിന്നുള്ള വില കുറഞ്ഞ ശർക്കര വിപണിയിൽ വ്യാപകമായതോടെ ആലങ്ങാടൻ ശർക്കരയുടെ പതനം ആരംഭിച്ചു. ആലങ്ങാടൻ ബ്രാൻഡിന്റെ പേരിൽവരെ മറുനാടൻ ശർക്കര വിൽപനയ്‌ക്കെത്തി. വിലയിടിവും ഉത്പാദന ചെലവും താങ്ങാനാകാതെ ഈ രംഗത്തുള്ളവർ ഒന്നൊന്നായി പിന്മാറി. ശർക്കര നിർമാണം നിലച്ചതോടെ കരിമ്പ് കൃഷി കർഷകർക്ക് ബാദ്ധ്യതയായി. ഇവർ മറ്റു കൃഷികളിലേക്ക് ചുവടുമാറ്റി. ഈ മേഖലയിൽ അവസാന സംരംഭകരിൽ ഒരാളാണ് വിതയത്തിൽ മാണി തരിയത്.
സർക്കാരിലാണ് പ്രതീക്ഷ
ആലങ്ങാടിന്റെ സ്വന്തം ബ്രാൻഡ് വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2013 ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി കരിമ്പ് കൃഷിക്കു തുടക്കമിട്ടിരുന്നു. കോട്ടപ്പുറത്ത് തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണത്തോടെ കരിമ്പു കൃഷി വിജയകരമായി നടത്തിയെങ്കിലും വിളവെടുത്ത കരിമ്പിന് വിപണി കണ്ടെത്താനാകാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും കരിമ്പിനും ശർക്കരയ്ക്കും ഇന്നും വളക്കൂറുള്ള മണ്ണിതെന്ന് പഴമക്കാർ പറയുന്നു. മൂല്യവർധിത ഉത്പന്ന സംരംഭങ്ങൾക്കുള്ള സർക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപനത്തിലാണ് ഇവരുടെ പ്രതീക്ഷ.
ചിലവു കുറഞ്ഞ സാങ്കേതികത വിദ്യകൾ ഇല്ലാതിരുന്നതാണ് ശർക്കര നിർമാണത്തിന്റെ തകർച്ചയ്ക്കു കാരണം.
ഡോ. ജോസ് മാണി വിതയത്തിൽ,
മാണി തരിയതിലിന്റെ മകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |