കൊച്ചി: കൊവിഡ് ആശങ്കയൊഴിഞ്ഞു, ഇക്കുറി ക്രിസ്‌മസും പുതുവത്സരവും മദ്യത്തിലും മയക്കുമരുന്ന് ലഹരിയിലും മതിമറക്കാനാണ് പ്ലാനെങ്കിൽ പണിപാളും. സംസ്ഥാനത്ത് വൻതോതിൽ ലഹരി ഒഴുകിയേക്കുമെന്നുള്ള വിവരത്തെ തുടർന്ന് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസും പൊലീസും. എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ തുടക്കമിട്ട ഡ്രൈവ് ജനുവരി മൂന്ന് വരെ നീണ്ടു നിൽക്കും. ജില്ലാതലത്തിൽ ഒരു എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിൽ എക്‌സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവൃത്തിക്കും. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നി കൺട്രോൾ റൂമിൽ അറിയിക്കാം. ഫോൺ 04842390657, 9447178059
സംയുക്ത പരിശോധന
എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ്, ഡ്രഗ്‌സ്, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ സംയുക്തമായാണ് ഒരുമാസം നീണ്ടു നിൽക്കുന്ന പരിശോധന നടത്തുന്നത്. രാത്രികാല പട്രോളിംഗ്, വാഹനപരിശോധന എന്നിവയ്ക്ക് പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
24 മണിക്കൂറും വാഹന പരിശോധന ഉണ്ടായിരിക്കും. മിന്നൽ പരിശോധനയ്ക്ക് രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാൽ മിനിറ്റുകൾക്കകം നടപടിയുണ്ടാകും.
ഡ്രോൺ പറക്കും
വനമേഖലയിലും ആളൊഴിഞ്ഞിടത്തും വ്യാജമദ്യ നിർമ്മാണവും വിതരണവും കൈയോടെ പൊക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ മദ്യമയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻസ് എന്നീ വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ മഫ്തിയിൽ എക്‌സൈസ് ഉദ്യോഗസ്ഥരുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |