കൊച്ചി: പരിഷ്‌കരിച്ച കുർബാനയെച്ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലും നാല് രൂപതകളിലും വൈദികർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ നേർക്കുനേർ പ്രതിഷേധം കടുപ്പിക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പയുടെ തീരുമാനം അംഗീകരിക്കാത്ത കർദിനാളിന്റെ പേര് കുർബാനയിൽ പറയാൻ കഴിയില്ലെന്ന നിലപാട് ഒരുവിഭാഗം വൈദികർ ഉന്നയിക്കുന്നു.
മാർപ്പാപ്പയുടെ തീരുമാനം കർദ്ദിനാൾ മറച്ചുവച്ചെന്നാണ് വൈദികരുടെ ആരോപണം. മാർപ്പാപ്പയെ അനുസരിക്കാത്ത കർദ്ദിനാളിനെ കുർബാനയിൽ പരാമർശിക്കാൻ മന:സാക്ഷി പ്രശ്‌നമുണ്ടെന്ന് സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറം അറിയിച്ചു. ഇന്നലെ കുർബാനയിൽ കർദ്ദിനാളിന്റെ പേര് പറയാതിരിക്കാൻ സാങ്കേതികമായി കഴിയാത്ത സാഹചര്യത്തിലാണ് പറഞ്ഞതെന്നാണ് വൈദികരുടെ നിലപാട്.
പരിഷ്കരിച്ച കുർബാന ചൊല്ലുന്നതിൽ എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട താമരശ്ശേരി, പാലക്കാട് തുടങ്ങിയ രൂപതകളിൽ ശക്തമായ എതിർപ്പ് തുടരുകയാണ്. എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ റോമിൽ ഫ്രാൻസിസ് മാർപാപ്പയെ കാര്യങ്ങൾ അറിയിച്ചിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ കാനോനിക നിയമപ്രകാരം അവകാശമുപയോഗിക്കാൻ ഉപദേശിച്ചു. അതുപ്രകാരം ബിഷപ്പ് കരിയിൽ നവംബർ 27ന് ജനാഭിമുഖ കുർബാന തുടരാൻ സർക്കുലർ നൽകി. വത്തിക്കാനിൽ നിന്ന് തനിക്ക് രേഖ ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. വത്തിക്കാൻ രേഖ കർദിനാളിന് യഥാസമയം ലഭിച്ചിട്ടും വിശ്വാസികളെ കർദ്ദിനാൾ തെറ്റിദ്ധരിപ്പിച്ചു.
സീറോ മലബാർ സഭയുടെ തലവൻ കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ പോലും വെല്ലുവിളിക്കുന്ന കർദ്ദിനാളിന്റെ പേര് കുർബാനയിൽ പറയുന്നതിന് വൈദികർക്ക് മന:സാക്ഷി പ്രശ്‌നമുണ്ടെണ്ടെന്ന് ഫോറം ജനറൽ കൺവീനർ ഫാ. ജോൺ അയ്യങ്കാനായിൽ പറഞ്ഞു.
മാർപാപ്പയുടെ കത്തിനെയും വളച്ചൊടിച്ച മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി മാറിനിൽക്കുന്നതാണ് സഭയ്ക്കും സമൂഹത്തിനും നല്ലതെന്ന് ഫോറം പ്രസ്താവിച്ചു.
വിഭജിച്ച് ഭരിക്കാനല്ല, വിളമ്പാനാണ്
വിഭജിച്ച് ഭരിക്കാനല്ല, വിഭജിച്ച് വിളമ്പാനാണ് കുർബാനയെന്ന് സഭാനേതൃത്വം മറക്കരുതെന്ന് എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. മറച്ചുപിടിച്ചും മാറ്റിപ്പിടിച്ചും ഐക്യം സാദ്ധ്യമാക്കാനാവില്ല. തെരുവിൽ തല്ലുന്നത് ശത്രുക്കളല്ല, സഭാ മക്കളാണെന്ന് നേതൃത്വം തിരിച്ചറിയണമെന്നും സത്യദീപം എഡിറ്റോറിയലിൽ പറയുന്നു.
വിശ്വാസികൾക്ക് നേരെ പൗരോഹിത്യം അധികാരം കാട്ടി മേൽക്കോയ്മ നേടുകയാണ്. കുർബാന പരിഷ്‌കരണത്തിൽ വിശ്വാസികളെ ഒൗദ്യോഗിക നേതൃത്വം കേൾക്കാതെ പോയതാണ് സൈബറിടങ്ങളിൽ വിലാപം ഉയർന്നത്. ഐക്യം പുറത്തുനിന്ന് വരുന്നതല്ല. അകത്ത് പൂവണിയുന്നതാണ്. ഉരുക്കു മെത്രന്മാരെ സഭയ്ക്ക് ആവശ്യമില്ല. ചർച്ചക്ക് തയ്യാറാകാതെ വിശ്വാസികൾക്ക് പുറംതിരിയുന്ന സിനഡ് ആത്മപരിശോധന നടത്തണം. മാർപ്പാപ്പ പറഞ്ഞതുപോലെ വിശാലമായ അടിത്തട്ട് തൊടുന്ന ചർച്ചകളാണ് സത്യത്തിലേയ്ക്കുള്ള വഴിയെന്ന് സഭാ നേതൃത്വം തിരിച്ചറിയണമെന്നും സത്യദീപം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |