കൊച്ചി: നാല് പതിറ്റാണ്ട് മുൻപ് ചരക്ക് വള്ളങ്ങളും വഞ്ചിയും ബോട്ട് സർവീസുമെല്ലാം ഉണ്ടായിരുന്ന കൊച്ചി നഗരത്തിലെ പ്രധാന ജലപാതകളിലൊന്ന്. ഇന്ന് അതിന്റെ അവസ്ഥ കണ്ടാൽ ആരും മൂക്കത്ത് വിരൽവയ്ക്കും. പഴയ വീതിയില്ല, ആഴമില്ല, പലയിടത്തും ജലാശയത്തിന് നടുവിലേക്ക് വരെ നീണ്ട നിർമ്മാണങ്ങൾ!. ഇടപ്പള്ളി തോടിന്റെ അവസ്ഥയാണിത്.
സർവേകളും റീസർവേകളും സ്ഥലമേറ്റെടുപ്പും ഒക്കെ ഇടയ്ക്കിടെ നടക്കും. പക്ഷേ, ഒന്നിനും ഒരു വ്യവസ്ഥയുമില്ല. സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും മാറി വന്നപ്പോഴെല്ലാം തോടിന്റെ നവീകരണം ചർച്ചയായെങ്കിലും ഒന്നും നടന്നില്ല. നടപ്പായാൽ ചരിത്രമായി തീരുന്നതാണ് ഇടപ്പള്ളി തോടിന്റെ വികസനം. നാലു നഗരസഭകളിലായി ശരാശരി 11 കിലോമീറ്ററിലേറെയുള്ള തോടിന്റെ വികസനത്തിന് തടസമായി വൻകിട നിർമ്മാണങ്ങൾ പലതുണ്ട്. സർക്കാരിന്റെ നിർമ്മാണങ്ങളും റോഡുകളും വരെ.
1,528കോടി രൂപയുടെ കിഫ്ബി പുനരുദ്ധാരണ പദ്ധതിയുടെ പ്രതീക്ഷയിലാണ് ഇടപ്പള്ളി തോട്. സ്ഥലമേറ്റെടുക്കലിനുൾപ്പടെയാണ് ഫണ്ട്. നവീകരണം എന്നാരംഭിക്കുമെന്നോ സർവേ, ഏറ്റെടുക്കൽ നടപടികൾ എന്ന് പൂർത്തിയാകുമെന്നോ ഒന്നും ആർക്കുമറിയില്ല.
31മീറ്റർ വീതിയുണ്ടെങ്കിൽ ഇതുവഴി ജലഗതാഗതം പുനരാരംഭിക്കാമെന്നിരിക്കെ 50മുതൽ 100മീറ്റർ വരെ വീതിയിൽ സ്ഥലമേറ്റെടുക്കണമെന്ന തീരുമാനം ദുരൂഹമാണെന്ന് വിവരാവകാശ പ്രവർത്തകനായ ചെഷെയർ വ്യക്തമാക്കുന്നു.
ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകി
കൈയ്യേറ്റം കണ്ടെത്തി അതിർത്തി തിരിച്ചു നൽകിയ അഞ്ച് ഏക്കറോളം ഭൂമിയിൽ ഒരിഞ്ചു പോലും കൊച്ചി നഗരസഭയുടെ കൈവശമില്ല. ഈ ഭൂമിയെല്ലാം നഗരസഭയറിയാതെ റവന്യൂവകുപ്പ് പതിച്ചു നൽകി.
2005ൽ 18 പേർ തോട് കൈയ്യേറിയിട്ടുണ്ടെന്നു റവന്യൂ വകുപ്പ് കണ്ടെത്തി. നടപടികളൊന്നും ഉണ്ടായില്ല.
2009ൽ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 24 പേർക്കു നഗരസഭ നോട്ടീസ്.
താലൂക്ക് സർവേയർ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലു സ്ഥാപിച്ചു.
2009 ജൂണിൽ നഗരസഭാ ഉദ്യോഗസ്ഥർ നോട്ടിസ് പതിച്ചു. കൈവശഭൂമി നഷ്ടപ്പെട്ട ചിലർ കേസിനുപോയി.
കേസ് പരിഗണനയിലിരിക്കെയാണ് റവന്യൂ വകുപ്പ് സ്ഥലം വീണ്ടും അളന്ന് കക്ഷികൾക്കു തിരിച്ചുകൊടുത്തത്.
ഇടപ്പള്ളി തോട്
തുകലൻ കുത്തിയ തോട്
തുകലൻ എന്നയാൾ നിർമ്മിച്ചതിനാൽ നൽകിയതിനാൽ ഇങ്ങനെയുമൊരു പേരുണ്ട്.
വൻകിട നിർമ്മാണങ്ങൾ
വൻകിട കമ്പനികളുടെ ഫ്‌ളാറ്റുകൾ ഉൾപ്പെടെ കൈയേറ്റ ഭൂമിയിലുണ്ട്. ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകിയവരുടെ പട്ടികയിലും വൻകിട നിർമ്മാതാക്കളുണ്ട്. അനധികൃതമായി സ്ഥലം കൈയ്യേറി കൈവശം വച്ചിരിക്കുന്ന സ്വകാര്യ വ്യക്തികളുമേറെ
ഇടപ്പള്ളി തോടിന്റെ നവീകരണം ഇനിയുമേറെക്കാലം നീളുമെന്ന് ഉറപ്പാണ്. കൈയ്യേറ്റക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിൽ
ചെഷെയർ
വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |