SignIn
Kerala Kaumudi Online
Friday, 19 April 2024 5.20 AM IST

സനാഥമാകും സിഡ്‌കോ സ്ഥലം

sidco

കൊച്ചി: കാടുകയറി നശിച്ചു കിടന്ന ചെറുകിട വ്യവസായ വികസന കോർപ്പറേഷന്റെ പച്ചാളത്തുള്ള സ്ഥലത്ത് പുതിയ പദ്ധതിയൊരുങ്ങുന്നു. 30ലേറെ വർഷങ്ങൾക്ക് മുൻപ് സിഡ്‌കോയുടെ കീഴിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ ബോഡി ബിൽഡിംഗ്, വാഹനങ്ങൾ കണ്ടം ചെയ്യൽ എന്നിവയ്ക്കായി പച്ചാളത്ത് 87 സെന്റിൽ ആരംഭിച്ച ഗാരേജ് സ്ഥിതി ചെയ്യുന്നിടത്താണ് പദ്ധതി വരുന്നത്. പെട്രോൾ പമ്പ്, കഫറ്റീരിയ, ശൗചാലയ സമുച്ചയം, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ പദ്ധതിയാകും ഇവിടെ വരിക. കൂടുതൽ പാട്ടത്തുക നൽകുന്നവർക്ക് സ്ഥലം കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.

അഞ്ചു വർഷം മുൻപ് സിഡ്‌കോ പുതിയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. വാണിജ്യ സമുച്ചയം സ്ഥാപിച്ച് മുറികൾ വാടകയ്ക്ക് നൽകാനായിരുന്നു അന്ന് ലക്ഷ്യമിട്ടത്. സമഗ്രമായ പദ്ധതി റിപ്പോർട്ടാണ് സമർപ്പിച്ചതെങ്കിലും കോടികളുടെ മുടക്ക് വരുമെന്നായതോടെ അനുമതി നിഷേധിച്ചു. കാടുകയറി നശിച്ചു കിടന്ന സ്ഥലവും കെട്ടിടവും മൂന്നാഴ്ചകൾക്ക് മുൻപ് വൃത്തിയാക്കി. ഇവിടെയാണ് പുതിയ പദ്ധതിക്ക് സിഡ്‌കോ രൂപം നൽകുന്നത്. ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവയുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇപ്പോൾ സിഡ്‌കോയുടെ സ്ഥലങ്ങൾ ലീസിനു നൽകുന്നത് ചതുരശ്രഅടിക്ക് 8 രൂപ നിരക്കിലാണ്. അതിനുമുകളിലുള്ള തുകയാണ് പച്ചാളത്തെ സ്ഥലത്തിന് സിഡ്‌കോ പ്രതീക്ഷിക്കുന്നത്. നിലവിൽ ഇവിടെയുള്ള കെട്ടിടം പാടെ പൊളിച്ചു മാറ്റുമെന്നും അധികൃതർ അറിയിച്ചു.

ചെയ്ത കരാർ ജോലികളുടെ തുക കിട്ടാതായതോടെ നടത്തിപ്പ് പ്രതിസന്ധിയിലായതിനെ തുടർന്നാണ് 2005ൽ പ്രസ്ഥാനത്തിന് താഴ് വീണത്. ഇവിടെയുണ്ടായിരുന്ന ജീവനക്കാരിൽ പലരെയും മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ചു. പച്ചാളം സെന്റ് ജോസഫ് സ്‌കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലത്തിനും കെട്ടിടത്തിനുമായി രണ്ട് വാച്ചർമാർ മാത്രമാണ് നിലവിലുള്ളത്.

പച്ചാളത്ത് ജനോപകാരപ്രദമായ പദ്ധതിക്കാണ് സിഡ്‌കോ ലക്ഷ്യമിടുന്നത്. എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കി തീരുമാനമറിയിക്കാൻ കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.
അജിത് കുമാർ
ഡി.ജി.എം, സിഡ്‌കോ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SIDCO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.