കൊച്ചി: ആമ്പല്ലൂരിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട ഇലക്ട്രോണിക്‌സ് ഉത്പന്ന പാർക്ക് മാറ്റാനുള്ള സർക്കാർ തീരുമാനത്തതിനെതിരെ പ്രതിഷേധം പുകയുന്നു. വ്യവസായമന്ത്രി പി. രാജീവാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. ചതുപ്പുനിലം ഇത്തരം വ്യവസായ പാർക്കിന് അനുയോജ്യമല്ലെന്നു കണ്ടതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ് പ്രദേശ വാസികളും പദ്ധതിക്കായി സ്ഥലം വിട്ടുനൽകേണ്ടി വന്നവരും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുൻപ് സ്ഥലം ഏറ്റെടുത്തത് എന്തിനായിരുന്നുവെന്നാണ് ഇവരുടെ ചോദ്യം.
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്താണ് പദ്ധതിക്കായി ആലോചനകൾ നടന്നത്. 15 പേരിൽ നിന്നായി 54.47 കോടി രൂപ ചെലവിട്ട് 11.87 ഏക്കർ സ്ഥലം ഏറ്റെടുത്തു. അഞ്ചു പേർക്ക് ഭാഗിക തുക മാത്രമാണ് ലഭിച്ചത്. പലർക്കും പല വിലയാണ് നൽകിയതെന്ന ആരോപണം വേറെയും. മൂന്നേക്കർ തെങ്ങിൻതോപ്പ് വരെ സ്ഥലം വിട്ടു നൽകേണ്ടിവന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതുമില്ല. ഇത്രയും നാൾ വെറുതെ കിടന്ന സ്ഥലങ്ങളത്രയും കാടുകയറി നശിച്ചു. പുത്തൻകാവ് ജംഗ്ഷനും കോണോത്ത് ബണ്ടിനും സമീപത്തായുള്ള സ്ഥലമാണ് ഏറ്റെടുത്തതിലേറെയും.
ഇലക്ട്രോണിക്‌സ് പാർക്ക് പദ്ധതി
ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്കായി 334 ഏക്കർ സ്ഥലത്ത് ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്ക് എന്നതായിരുന്നു ആദ്യ പദ്ധതി. പരിശോധനകൾക്കിടെ ചതുപ്പ് പ്രദേശം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് 100 ഏക്കർ സ്ഥലത്ത് മാത്രമായി പദ്ധതി വിഭാവനം ചെയ്തത്. 2006ൽ ആലോചനയിൽ വന്ന പദ്ധതിക്ക് തറക്കല്ല് പോലുമിട്ടിട്ടില്ല.
നീക്കം പിൻവലിക്കണം: അനൂപ് ജേക്കബ്
ഇലക്ട്രോണിക്‌സ് പാർക്ക് നിർദിഷ്ട സ്ഥലത്തു തന്നെ സ്ഥാപിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. ചതുപ്പു നിലമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വാദം. 2016ന് ശേഷം സ്ഥലം ഏറ്റെടുക്കുമ്പോൾ ചതുപ്പ് നിലമാണെന്ന് സർക്കാരിന് അറിയില്ലായിരുന്നോ. അപ്പോൾ പരിശോധനയിൽ ഇത് വ്യക്തമായിരുന്നില്ലേ. പദ്ധതി പരിസ്ഥിതി സൗഹൃദമായി തന്നെ മുന്നോട്ട് കൊണ്ടുപോകണം. തണ്ണീർത്തടങ്ങളും കൈത്തോടുകളും സരക്ഷിച്ചു പദ്ധതി നടപ്പാക്കണം. കുറച്ച് സ്ഥലം ഏറ്റെടുത്തതിനു ശേഷം പദ്ധതി വേണ്ടെന്ന് വയ്ക്കുന്നതിൽ ദുരൂഹതയുണ്ട്. പദ്ധതി അട്ടിമറിക്കാൻ തുടക്കം മുതൽ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗത്തു നിന്ന് ഇടപെടലുകൾ നടന്നിരുന്നു. ഇടതു പക്ഷത്തിന്റെ പ്രകടന പത്രികയിലുള്ള പദ്ധതി ഉപേക്ഷിക്കുന്നത് വാഗ്ദാന ലംഘനമാണെന്നും എം.എൽ.എ ആരോപിച്ചു.
ഇത്രയും നാൾ നടപ്പാക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ പദ്ധതി പെട്ടന്നൊരു സുപ്രഭാതത്തിൽ വേണ്ടെന്ന് വയ്ക്കുന്നത് എന്തിനാണ്. സ്ഥലം ഏറ്റെടുത്ത സമയത്തെ പരിശോധനകളിൽ ചതുപ്പാണെന്ന് വ്യക്തമമായിരുന്നില്ലെ. എത്ര പേരുടെ കൃഷിയാണ് വെറുതെ നശിച്ചു പോയത്.
സുബ്രഹ്മണ്യൻ എൻ.കെ
സ്ഥലം വിട്ടു നൽകിയയാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |