നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ ജൈവകൃഷി കൂടുതൽ നേട്ടത്തിലേക്ക്. ഭക്ഷ്യ സൗരോർജ ഉത്പാദന മാർഗങ്ങൾ സമന്വയിപ്പിക്കുന്ന 'അഗ്രോവോൾട്ടായ്ക്' കൃഷി രീതിയിലൂടെ ജൈവകൃഷി 20 ഏക്കർ വിസ്തൃതിയിലേയ്ക്ക് വ്യാപിപ്പിച്ചു. ഇതോടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ അഗ്രോവോൾട്ടായ്ക് കൃഷിസ്ഥലങ്ങളിലൊന്നായി സിയാലിന്റെ 'സൗരപ്പാടം' മാറി.
വിമാനത്താവള പരിസരത്ത് എട്ട് സൗരോർജ പ്ലാന്റുകളാണ് സിയാലിനുള്ളത്. കാർഗോ ടെർമിനലിനടുത്താണ് വലിയ പ്ലാന്റ്. 45 ഏക്കറാണ് വിസ്തൃതി. സോളാർ പി.വി.പാനലുകൾക്കിടയിൽ ജൈവകൃഷി നേരത്തെ തുടങ്ങിയിരുന്നു. ഒരേസ്ഥലത്ത് നിന്ന് കൂടുതൽ വിളവും കാര്യക്ഷമതയുള്ള സൗരോർജ ഉത്പാദനവും സാദ്ധ്യമാക്കാനുള്ള അഗ്രോവോൾട്ടായ്ക് കൃഷി രീതി വ്യാപിപ്പിക്കാനുള്ള ശ്രമം ജൂലായിലാണ് തുടങ്ങിയത്. മത്തൻ, പാവയ്ക്ക, ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി, മഞ്ഞൾ, കാബേജ്, കോളിഫ്‌ളവർ, മുളക് തുടങ്ങിയ കൃഷികളാണുള്ളത്. കഴിഞ്ഞയാഴ്ച്ചയോടെയാണ് അഗ്രോവോൾട്ടായ്ക് രീതി 20 ഏക്കറിലേക്ക് വ്യാപിപ്പിച്ചത്. ഇതുവരെ 80 ടൺ ഉത്പ്പന്നങ്ങൾ ലഭിച്ചു. സൗരോർജ പാനലുകൾ കഴുകാനുപയോഗിക്കുന്ന വെള്ളം കൃഷിക്കായി ഉപയോഗിക്കും.
പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലഭിക്കുക. വിമാനത്താവളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 1.3 ലക്ഷം യൂണിറ്റാണ്. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഗ്രിഡുമായി ഏകോപിപ്പിച്ചാണ് സിയാലിന്റെ സൗരോർജ ഉത്പാദനം. പകലുണ്ടാകുന്ന അധിക വൈദ്യുതി ഗ്രിഡിലേയ്ക്ക് നൽകുകയും രാത്രി ആവശ്യമുള്ളത് ഗ്രിഡിൽ നിന്ന് തിരിച്ചെടുക്കുകയും ചെയ്യും.
ഇതുവരെ ലഭിച്ചത് : 80 ടൺ ഉത്പ്പന്നങ്ങൾ
ലഭ്യമായ ഭൂമി, ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് സിയാലിന്റെ നയം. സുസ്ഥിരവികസനത്തിന്റെ ഘടകങ്ങളിലൊന്നാണിത്.
എസ്. സുഹാസ് , സിയാൽ മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |