SignIn
Kerala Kaumudi Online
Thursday, 25 April 2024 4.23 PM IST

നാടൻ തത്തകളെ പറത്തിവിട്ടോ വിദേശിയെ കൂട്ടിലടയ്ക്കാം

parrot

കോലഞ്ചേരി: കൂട്ടിൽ കിടക്കുന്ന നാടൻ തത്തകളുടെ കാലം കഴിഞ്ഞു. വീടിന്റെ ഉമ്മറത്ത് അലങ്കാരമായി നാടൻ തത്തയെ വളർത്തുന്നവർക്കെതിരെ വനംവകുപ്പ് കർശന നടപടി തുടങ്ങി. വനംവകുപ്പിന്റെ ഷെഡ്യൂൾ നാലിൽ വരുന്ന വിഭാഗമാണ് ഇൻഡ്യൻ പാരറ്റ് എന്ന ഇനത്തിൽ വരുന്ന നാടൻ തത്തകൾ. ഇവയെ വളർത്തുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെ പിടികൂടുന്നതു നിയമവിരുദ്ധമായതോടെ വിദേശത്തുനിന്നെത്തുന്ന അലങ്കാര തത്തകൾക്കാണ് ഇപ്പോൾ പ്രിയം.

സേലത്ത് നിന്നെത്തുന്ന നാടൻ

കൂട്ടിനുള്ളിൽ വളർത്തുന്ന തത്തകളെ കുറ്റകൃത്യത്തിന്റെ ഗൗരവമറിയുമ്പോൾ തുറന്നുവിടുകയാണ് പലരും ചെയ്യുന്നത്. കുഞ്ഞായിരിക്കുമ്പോൾ പിടിച്ച് കൂട്ടിലാക്കിയവ പറത്തി വിട്ടാലും സമീപ പ്രദേശങ്ങളിൽ നിന്നു പോകുന്നില്ലെന്നും വളർത്തിയിരുന്നവർ പറയുന്നു. മറ്റ് പക്ഷികൾ കൊത്തി ഉപദ്രവിക്കുന്നത് കാണുമ്പോൾ ചിലരെങ്കിലും ആരുമറിയാതെ വീണ്ടും കൂട്ടിനുള്ളിലാക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം കോലഞ്ചേരി മേഖലയിൽ സമാനമായ സംഭവവമുണ്ടായി. അയൽവാസികൾ തമ്മിലുണ്ടായ വഴക്കിൽ ഒടുവിൽ തത്തയെ കരുവാക്കി. തത്ത വളർത്തുന്ന കാര്യം വനം വകുപ്പിനെ അറിയിച്ചു. വനപാലകർ എത്തിയെങ്കിലും തത്തയെ കണ്ടെത്താൻ കഴിയാതെ തിരിച്ചു പോവുകയായിരുന്നു.

നാടൻ തത്തകളെ തമിഴ്‌നാട്ടിലെ സേലത്തു നിന്നാണ് എത്തിക്കുന്നത്. ഇവയെ വഴിവക്കിലും കൂടുകളിലാക്കി വീട്ടിലുമെത്തിച്ചു നൽകിയാണ് കച്ചവടം. തത്ത വളർത്തുന്നത് കുറ്റകരമാണെന്നറിയാതെ 300 മുതൽ 800 വരെ രൂപ വില നൽകിയാണ് പലരും വാങ്ങുന്നത്. ഇതോടൊപ്പം ഓമനകളുടെ ഗണത്തിൽ വരുന്ന മൈനയും വരും.

വിദേശിയെ വളർത്താം

വിദേശികളിൽ സംസാരിക്കുന്ന തത്തകൾ മുതൽ സർക്കസ് അഭ്യാസികൾ വരെയുണ്ട്. സംസാരം കൂടുന്നതനുസരിച്ചു വിലയും കൂടുമെന്നു മാത്രം. ആഫ്രിക്കൻ ഗ്രേ പാര​റ്റ് ഇക്കൂട്ടത്തിൽപ്പെട്ടതാണ്. കോംഗോ ഗ്രേ പാര​റ്റ് ആണെങ്കിൽ വാലിൽ ചുവപ്പുനിറവുമുണ്ടാകും. രണ്ടരമാസം പ്രായമായാൽ ഇവയെ വാങ്ങി വളർത്താം. അഞ്ചുമാസമാകുമ്പോഴേക്കും സംസാരിച്ചു തുടങ്ങും. രണ്ടു വയസാകുമ്പോഴേക്കും നല്ല സ്ഫുടമായി സംസാരിക്കാനാകും. ഏതാണ്ട് 60 വയസുവരെ ആയുസുണ്ട് ഇവയ്ക്ക്.

കോനൂർ ഇനത്തിൽ ഒട്ടേറെ തത്തകളുണ്ടെങ്കിലും സൺ കോനൂറിനാണ് ഡിമാൻഡ്. മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങുന്ന തത്തകളായാണ് ഇന്തോനീഷ്യൻ ഇനമായ ലോറിസ് അറിയപ്പെടുന്നത്. ഇതിലൊക്കെ വമ്പനാണ് വലിപ്പത്തിലും ആയുസിലും ഏ​റ്റവും വലുതായ മെക്കാവു. ആമസോൺ കാടുകളിൽനിന്നാണ് വരവ്. അടിസ്ഥാന വില ഒരു ലക്ഷം രൂപ. തലയിൽ കിരീടം പോലെ മഞ്ഞത്തൂവലുള്ള ഓസ്‌ട്രേലിയൻ ഇനമായ കൊക്കാ​റ്റൂവിനും ആവശ്യക്കാരേറെയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PARROT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.