കൊച്ചി: പൊതുജനങ്ങളുടെ ജീവിതം സാധാരണ ഗതിയിലായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന. ഒപ്പം കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കും. പ്രതിദിന യാത്രക്കാരുടെ എണ്ണം 54,000 കടന്നു. ഈമാസം 11ന് മാത്രം 54,504 പേരാണ് യാത്രചെയ്തത്. കൊവിഡ് ലോക്ഡൗണിനുശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ എറ്റവും ഉയർന്ന വർദ്ധനയാണിത്.
ആദ്യ ലോക്ഡൗണിനുശേഷം സർവീസ് ആരംഭിച്ചപ്പോൾ പ്രതിദിനം 18,361 പേരാണ് യാത്രചെയ്തിരുന്നതെങ്കിൽ രണ്ടാം ലോക്ഡൗണിനുശേഷം അത് 26,043 പേരായി വർദ്ധിച്ചു. നവംബറിൽ അത് വീണ്ടും 41,648 പേരായി ഉയർന്നു. ഡിസംബറായതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 54,500 കടന്നു.
യാത്രയ്ക്ക് പുറമെ വിശേഷ ദിവസങ്ങളിലെ ആഘോഷത്തിനു ഒത്തുചേരാനുള്ള വേദി കൂടിയാവുകയാണ് കൊച്ചി മെട്രോ സ്റ്റേഷനുകൾ. ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി മെട്രോ സ്റ്റേഷനുകളിൽ സംഘടിപ്പിക്കുന്ന സ്റ്റാർ നിർമ്മാണം, പുൽക്കൂട് അലങ്കരിക്കൽ , കരോൾ ഗാനാലാപനം, കേക്ക് നിർമ്മാണം തുടങ്ങിയ മൽസരങ്ങളിൽ പങ്കെടുക്കാൻ നൂറു കണക്കിന് പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാറ്റങ്ങൾ ഇവ
ട്രെയിനുകൾക്കിടയിലെ സമയ ദൈർഘ്യം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കുറച്ചു
ഇന്ന് മുതൽ ശനി, തിങ്കൾ ദിവസങ്ങളിൽ 6.15 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാവും
തിരക്കുകുറഞ്ഞ സമയങ്ങളിൽ ഇടവേള 8.15 മിനിറ്റായിരുന്നത് 7.30 ആയി കുറച്ചു
സർവീസ്
ഞായറാഴ്ചകളിൽ ട്രെയിനുകൾക്കിടയിലെ സമയം 10 മിനിറ്റ് ആയിരുന്നു എങ്കിൽ അത് 9 മിനിറ്റ് ആയി കുറച്ചു.
സർവീസിന്റെ എണ്ണം ഇപ്പോഴത്തെ 229 ൽ നിന്ന് ശനി, തിങ്കൾ ദിവസങ്ങളിൽ 271 ആയി വർദ്ധിക്കും.
ചൊവ്വമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ട്രയിനുകൾക്കിടയിലെ സമയത്തിൽ മാറ്റമില്ല. തിരക്കുള്ള സമയങ്ങളിൽ ഏഴു മിനിറ്റും മറ്റ് സമയങ്ങളിൽ 8.15 മിനിറ്റും ഇടവിട്ട് ട്രയിനുകളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |