കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ സലിംരാജൻ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയിൽ ഗുരുതരമായ വിള്ളൽ. ഗാന്ധിനഗർ ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇടതുഭിത്തിയിലാണ് രണ്ട് ഇഞ്ച് വീതിയിൽ അഞ്ചടിയിലേറെ ഉയരത്തിൽ വിണ്ടുകീറിയിരിക്കുന്നത്. ഇതിന്റെ ഉൾഭാഗത്ത് കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച കമ്പികളും വേറിട്ടുനിൽക്കുകയാണ്. വിണ്ടുകീറിയ ഭാഗത്ത് മൂന്ന് അടിയോളം ചുറ്റളവിൽ ഭിത്തിക്ക് പൊട്ടലും രൂപപ്പെട്ടിട്ടുണ്ട്. വൈറ്റില ഹബ്ബിൽ നിന്നുള്ള കെ.എസ്. ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ നിന്ന് വടക്കൻ കേരളത്തിലേക്കുള്ള ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന മേൽപ്പാലമാണിത്.
എം.ജി റോഡിൽ നിന്ന് രാജാജി റോഡിനെയും കടവന്ത്രയിൽ നിന്നുള്ള സലിം രാജൻ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
2013 മേയ് 12നാണ് പാലം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നഗരത്തിലെ ഗതാഗതത്തിരക്കു കുറയ്ക്കുന്നതിനിൽ പാലം നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്.
കരാറുകാർക്ക് പാലാരിവട്ടം ബന്ധം
കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡി.എം.ആർ.സി പൂർത്തീകരിച്ച ആദ്യജോലിയായിരുന്നു സലിം രാജൻ പാലം. നിർമ്മിച്ച് മൂന്നാം വർഷം പൊളിച്ചു മാറ്റേണ്ടിവന്ന പാലാരിവട്ടം പാലം നിർമ്മിച്ച ആർ.ഡി.എസാണ് സംയുക്ത സംരംഭമായി ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് സലിം രാജൻ പാലവും നിർമ്മിച്ചത്.
ഏറ്റവും വലിയ ഗർഡർ
റെയിൽവേ ലൈനുകൾക്ക് മുകളിൽ തൂണുകൾ ഒഴിവാക്കി പാലത്തിനായി സ്ഥാപിച്ച 46.8 മീറ്റർ നീളവും 330 ടൺ ഭാരവുമുള്ള യു ഗർഡർ അതുവരെ കേരളത്തിൽ നിർമ്മിച്ചവയിൽ ഏറ്റവും വലുതായിരുന്നു.
നീളം : 425 മീറ്റർ
ചെലവ് : 37.42 കോടി
നിർമ്മാണച്ചുമതല : ഡി.എം.ആർ.സി
കരാറുകാർ : ചെറിയാൻ വർക്കി കമ്പനി & ആർ.ഡി.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |