കൊച്ചി: കമ്പിയൊടിഞ്ഞ കുട ഇനി ആക്രിയായി വലിച്ചെറിയരുത്. ഒരു കുടകൊണ്ട് അഞ്ച് മീൻ സഞ്ചിയുണ്ടാക്കാം. പഴയ സാരി 10 തുണിസഞ്ചിയാക്കാം. പുതപ്പുകൊണ്ട് ചെടിച്ചട്ടിയുണ്ടാക്കാം ഫ്യൂസായ എൽ.ഇ.ഡി. ബൾബ് ഒരുവർഷംകൂടി നന്നാക്കി ഉപയോഗിക്കാം...പ്ലാസ്റ്റിക്, ജൈവ, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ശാസ്ത്രീയമായി പരിപാലിക്കുന്ന തുരുത്തിക്കരയുടെ സ്വന്തം മാതൃകയാണിത്. അടുക്കള മാലിന്യവും പാഴ് വസ്തുക്കളും മുതൽ പുരപ്പുറത്ത് വീഴുന്ന മഴവെള്ളംവരെ വീടിനും നാടിനും പ്രയോജനപ്പെടുത്തുന്നവരാണ് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 10 ാം വാർഡ് (തുരുത്തിക്കര) നിവാസികൾ. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ സഹകരണത്തോടെയാണ് സുസ്ഥിരവികസനത്തിന്റെ പുതിയൊരു ഗ്രാമീണ മോഡൽ നടപ്പിലാക്കുന്നത്.
അഞ്ചുവർഷം മുമ്പ് നാട്ടിലേക്ക് ആവശ്യമായ എൽ.ഇ.ഡി.ബൾബുകൾ സ്വയം നിർമ്മിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. പിന്നീട് ഫ്യൂസായ എൽ.ഇ.ഡി. ബൾബുകൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ എൽ.ഇ.ഡി. ക്ലിനിക്ക് ആരംഭിച്ചു. അങ്ങന കേരളത്തിലെ ആദ്യത്തെ ഫിലമെന്റ് മുക്തഗ്രാമമായി തുരുത്തിക്കര മാറി. അടുത്തത് കുടിവെള്ളക്ഷാമത്തിനെതിരായ പോരാട്ടമായിരുന്നു. 'എന്റെ പുരവെള്ളം എന്റെ കുടിവെള്ളം' എന്ന ജലസുരക്ഷാപദ്ധതിയിലൂടെ നാട്ടിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തി. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം തുള്ളിപോലും പാഴാകാതെ ശാസ്ത്രീയമായി ശുദ്ധീകരിച്ച് കിണറുകളിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി.
അടുക്കളയിൽ ഉരുത്തിരിയുന്ന ജൈവമാലിന്യം സംസ്കരിക്കുന്നതിന് എല്ലാവീടുകളിലും ബയോഗ്യാസ് പ്ലാന്റും അതിനോടനുബന്ധിച്ച് പച്ചക്കറി കൃഷിയുമുണ്ട്. മുട്ടഭവനം, മീൻ ഭവനം, തേൻ ഭവനം എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ നിരവധി പദ്ധതികളിലൂടെ ഗ്രാമത്തിലെ മുഴുവൻ വീടുകളും ഇന്ന് സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്.
മുട്ടഭവനം
സഹകരണബങ്കുമായി ചേർന്ന് നടപ്പിലാക്കിയ മുട്ടഭവനം പദ്ധതിയിലൂടെ നിലവിൽ 9000 മുട്ടയാണ് പ്രതിമാസ ഉത്പാദനം. അടുത്ത രണ്ടുമാസത്തിനകം ഇത് 20,000 ലേക്ക് എത്തിക്കാനാണ് ലക്ഷ്യം. ദുർഗന്ധമില്ലാതെ കോഴിക്കാഷ്ടം സംസ്കകരിക്കുന്നതുൾപ്പെടെയുള്ള നൂതനരീതിയാണ് വീട്ടുമുറ്റത്തെ മുട്ടയുത്പാദനത്തിന് അവലംബിക്കുന്നത്.
മീൻഭവനം
ഒരോ വീട്ടുമുറ്റത്തുനിന്നും ചുരുങ്ങിയത് 60 കിലോ മത്സ്യം ഉത്പാദിപ്പിക്കുന്നതാണ് മീൻഭവനം പദ്ധതി. മീൻ വളർത്തുന്ന ടാങ്കിനോടനുബന്ധിച്ച് അക്വാപോണിക് രീതിയിൽ പച്ചക്കറിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഒരുതരി മണ്ണില്ലാതെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ, കുരുമുളക്, ചീര തുടങ്ങിയ വളർത്തിയെടുക്കാം. ഇതിനുപുറമേ മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സ് രീതിയും ഇവിടെയുണ്ട്.
തേൻഭവനം
എല്ലാവീട്ടിലും ശുദ്ധമായ തേൻ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടുതൽ ഉത്പാദനമുണ്ടാകുമ്പോൾ വിറ്റഴിക്കാനും സംവിധാനമുണ്ട്.
എൽ.ഇ.ഡി. ക്ലിനിക്ക്
രണ്ടുദിവസം കൊണ്ട് എൽ.ഇ.ഡി. ബൾബ് നിർമ്മാണം പഠിക്കാം. 9 വോൾട്ട് ബൾബ്, ടി ബൾബ്, ട്യൂബ് എന്നിവ നിർമ്മിക്കാനും സർവീസ് ചെയ്യാനുമാണ് സയൻസ് സെന്ററിൽ പരിശീലനം നല്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് 10,000 രൂപ മുതൽമുടക്കിൽ സ്വന്തമായി എൽ.ഇ.ഡി. ക്ലിനിക്ക് ആരംഭിക്കാനുമാകും.
തുരുത്തിക്കര മോഡൽ പിന്തുടരാൻ താത്പര്യമുള്ളവർക്ക് കേരളത്തിൽ എവിടെയായാലും സയൻസ് സെന്റർ പരിശീലനം നല്കും.
:- തങ്കച്ചൻ, എക്സിക്യുട്ടീവ് ഡയറക്ടർ, സയൻസ് സെന്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |