കൊച്ചി: കൊവിഡിനു പിന്നാലെയുള്ള അപ്രതീക്ഷിത വിലക്കുതിപ്പിൽ പകച്ചുനിന്ന നിർമ്മാണ മേഖലയ്ക്ക് ആശ്വാസം പകർന്ന് ചില സാമഗ്രികൾക്ക് നേരിയതോതിൽ വില കുറഞ്ഞു. സിമന്റിനും കമ്പിക്കും പെയിന്റിനും ചുടുകട്ടയ്ക്കുമാണ് വിലക്കുറവ്. കൊവിഡിനു മുമ്പത്തെ വിലയെ അപേക്ഷിച്ച് മാസങ്ങളുടെ ഇടവേളയിൽ ചാക്കിന് 40മുതൽ 50 രൂപ വരെ സിമന്റ് വില വർദ്ധിച്ചിരുന്നു. 510- 520 രൂപ വരെയെത്തിയ സിമന്റ് വില 395-410 രൂപയിലെത്തി. രാംകോ, ഇന്ത്യ സിമന്റ്, ഡാൽമിയ, എ.സി.സി, അംബുജ തുടങ്ങിയ കമ്പനികൾ വിലകുറച്ചു.
വാർക്കക്കമ്പിയുടെ വിലയിലും കുറഞ്ഞു. ഒരു കിലോയ്ക്ക് 76 രൂപയായിരുന്നത് 66 -68 എന്ന നിരക്കിലെത്തി. 42 രൂപയുടെ വർദ്ധനവുണ്ടായ പെയിന്റിന് ലിറ്ററിന് മൂന്ന് മുതൽ അഞ്ചു രൂപ വരെ കുറഞ്ഞു. ചുടുകട്ട ഒന്നിന് രണ്ടു രൂപയുടെ കുറവുണ്ടായി.
ലോഡെത്താൻ തുടങ്ങിയതോടെ ടൈൽസിന്റെ ലഭ്യതയും വർദ്ധിച്ചു. വിലകുറഞ്ഞ ടൈൽസിന് ക്ഷാമമുണ്ടായിരുന്നു. ചതുരശ്ര അടിക്ക് 80 രൂപയും മുകളിലുമുള്ള ടൈലുകളാണ് കൊവിഡിനു ശേഷം ലഭിച്ചിരുന്നത്. നിയന്ത്രണങ്ങൾ നീങ്ങിയതോടെ 65 മുതലുള്ള ടൈലുകൾ സുലഭമായി. കല്ല്, മെറ്റൽ, കട്ട, എം.സാൻഡ് എന്നിവയുടെ വില കുറഞ്ഞിട്ടില്ല.
വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. വിലവർദ്ധന തുടർന്നാൽ നിർമ്മാണമേഖല നിശ്ചലമാകും.
ജോബി എബ്രഹാം,
പ്രസിഡന്റ്
സിമന്റ് ബ്രിക്സ് മാനുഫാക്ചേഴ്സ് അസോ.
ഇപ്പോൾ വിലകുറഞ്ഞത് സ്ഥായിയായ മാറ്റമായി കാണാനാകില്ല. അടുത്ത ദിവസങ്ങളിൽ വില വർധനയ്ക്കും സാദ്ധ്യതയുണ്ട്.
വി.ജി. വേണുഗോപാൽ,
കരാറുകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |