കൊച്ചി: വേനലെത്തും മുമ്പേ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. പലയിടങ്ങളിലും ശുദ്ധജലലഭ്യത കുറഞ്ഞു. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി 500 ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം ആവശ്യമുള്ളത്. ആകെ വിതരണം ചെയ്യുന്നത് 400 ദശലക്ഷം ലിറ്റർ വെള്ളം മാത്രമാണ്. ആലുവയിലും മരടിലുമുള്ള പ്രധാന ജലശുദ്ധീകരണശാലകളിൽ നിന്നാണ് ജില്ലയിലെ ആവശ്യങ്ങൾക്കുള്ള വെള്ളമെത്തുന്നത്.
പ്രതിദിനം 225 ദശലക്ഷം ലിറ്റർ ജലം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആലുവ പ്ളാന്റിൽ നിന്ന് ഇപ്പോൾ 295 ദശലക്ഷം ലിറ്റർ വെള്ളം വിതരണംചെയ്യുന്നു. 100 ദശലക്ഷം ലിറ്റർ കൈകാര്യം ചെയ്യാൻ ശേഷിയുള്ള മരട് പ്ളാന്റിൽ നിന്ന് 75 ദശലക്ഷം ലിറ്റർ ജലമാണ് വിതരണം ചെയ്യുന്നത്.
ജലലക്ഷാമം രൂക്ഷമായതിനെ തുടർന്ന് ചേരാനെല്ലൂർ, പശ്ചിമകൊച്ചി, ഗിരിനഗർ, ചമ്പക്കര തുടങ്ങി പല ഭാഗത്തും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധവുമായി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസങ്ങളിൽ ഉപരോധിച്ചു.
ജലമോഷണം വ്യാപകം
ജല അതോറിറ്റിയെ വലച്ച് കുടിവെള്ള മോഷണവും ദുർവിനിയോഗവും വ്യാപകമായി. ജലമോഷണത്തിന്റെ പേരിൽ നാലു ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യമേഖലയിൽ നിന്ന് ഈവർഷം അതോറിറ്റി പിഴയിനത്തിൽ ഈടാക്കിയത് 10,51,780 രൂപയാണ്. നവംബർ വരെയുള്ള കണക്കാണിത്.
എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്നതാണ് മദ്ധ്യമേഖല. കേസുകളിൽ 80 ശതമാനവും എറണാകുളം ജില്ലയിലാണ്. പൊതു ടാപ്പുകളുടെയും കുടിവെള്ള കണക്ഷനുകളുടെയും ഗുണഭോക്താക്കൾ കൂടുതൽ ഈ മേഖലയിലാണ്.
64 കേസുകളിലായി 10.51 ലക്ഷം രൂപ പിഴ
പൊതുടാപ്പ് ദുരുപയോഗം ചെയ്ത 36 കേസുകളിൽ 3,27,305 രൂപ
എയർ വാൽവിൽ കൃത്രിമംകാട്ടിയ നാലു കേസുകളിൽ നിന്നായി 2,97,964 രൂപ
വാട്ടർ കണക്ഷനിൽ കൃത്രിമം കാണിച്ച 15 കേസുകളിൽ നിന്നായി 1,74,661 രൂപ
കുറ്റകൃത്യങ്ങൾ
പൊതു ടാപ്പിൽനിന്ന് ഹോസിടുക, വാട്ടർ കണക്ഷനിൽ മോട്ടോർ ഘടിപ്പിച്ച് ജലം ശേഖരിക്കുക, വിച്ഛേദിച്ച വാട്ടർ കണക്ഷൻ അനധികൃതമായി തുറന്ന് ജലം ശേഖരിക്കുക, ഗാർഹിക കണക്ഷൻ അനധികൃതമായി ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേരള വാട്ടർ അതോറിറ്റിയുടെ സപ്ലൈ ആൻഡ് സ്വീവേജ് ആക്ട് 1986 പ്രകാരം നിയമാനുസൃത പിഴ ചുമത്തുകയും ഗുരുതര കുറ്റകൃത്യങ്ങൾക്ക് കണക്ഷൻ വിച്ഛേദിക്കുകയും ചെയ്യുമെന്ന് ആന്റി വാട്ടർ തെഫ്‌റ്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അജീഷ് വി.സി. അറിയിച്ചു.
കനാൽവെള്ളം അടുത്തയാഴ്ച
ഇടമലയാർ കനാൽ വഴി ഈമാസം പകുതിയോടെ വെള്ളമൊഴുക്കാൻ തുടങ്ങുന്നത് വേനലിന് ആശ്വാസമാകും. കഴിഞ്ഞ ദിവസം പരീക്ഷണ അടിസ്ഥാനത്തിൽ വെള്ളമൊഴുക്കി. ഉപകനാലുകൾ ശുചീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ട് പ്രധാന കനാലുകളിലൂടെയും ഉപകനാലുകളിലൂടെയും ഒഴുക്കുന്ന വെള്ളം ജില്ലയുടെ കിഴക്കൻ മേഖല മുതൽ കൊച്ചി നഗരപ്രദേശങ്ങൾ വരെ ലഭിക്കുന്നുണ്ട്. കാർഷികമേഖലകളിലൂടെയാണ് കനാലുകൾ കടന്നുപോകുന്നത്. ഇതുമൂലം കൃഷിസ്ഥലങ്ങളിലും വെള്ളം ലഭിക്കും. പുരയിടങ്ങളിൽ വെള്ളമെത്തുന്നതിലൂടെ കിണറുകളിലെ ജലനിരപ്പും വർദ്ധിക്കും. കുടിവെള്ളക്ഷാമം ഒഴിവാക്കാനും സഹായിക്കുന്നതാണ് കനാലിൽ വെള്ളമൊഴുക്കുന്നത്. ഈമാസം പകുതി മുതൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും വെള്ളം ഒഴുക്കാനാണ് തീരുമാനമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |