കൊച്ചി: വികസന കാര്യങ്ങൾക്കു വേണ്ടി എന്തുത്യാഗവും സഹിക്കാൻ തയ്യാറായ ചരിത്രമുള്ള ഇടമാണ് കൊച്ചിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ജനസമക്ഷം സിൽവർലൈൻ പരിപാടിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കൊച്ചിയുടെ അടയാളമായി ലോകത്തിന്റെ മുമ്പിൽ എപ്പോഴും കാണിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡിനു വേണ്ടി വിശ്വാസികൾക്ക് വൈകാരികമായി ഏറെ ബന്ധമുള്ള സെമിത്തേരി പോലും വിട്ടുകൊടുത്തു. ഇന്ന് ഇന്ത്യയിലെ ആദ്യത്തെ വിമാന വാഹിനിക്കപ്പൽ പ്രതിരോധ സേനക്കുവേണ്ടി നിർമ്മിക്കുന്ന വിധത്തിൽ നക്ഷത്ര പദവിയോടുകൂടി തിളങ്ങി നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ സൂചനകളിൽ കേരളം വികസിത രാജ്യങ്ങളുമായി കിടപിടിക്കാവുന്ന മികവുള്ള ഇടമാണ്. എന്നാൽ പശ്ചാത്തല സൗകര്യത്തിലും ഉത്പാദന മേഖലയിലും പിന്നോക്കാവസ്ഥയെ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. ആ മേഖലയും വികസിത മുതലാളിത്ത രാജ്യങ്ങളോടും സോഷ്യലിസ്റ്റ് രാജ്യങ്ങളോടും ഒപ്പം എത്തിക്കുന്നതിനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗം തന്നെയാണ് സിൽവർലൈൻ പദ്ധതി. ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം ഉണ്ടാകുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ നിന്നും വടക്ക് കാസർകോട്ടേക്കും തെക്ക് തിരുവനന്തപുരത്തേക്കും രണ്ട് മണിക്കൂർ വേണ്ട എന്നുള്ളതാണ് നമ്മുടെ നേട്ടം. ആ വലിയനേട്ടം കൊച്ചിയുടെ വ്യവസായ, വാണിജ്യ, ടൂറിസം മേഖലയ്ക്കാകെ ഉണർവ് നൽകാൻ സഹായമാകുമെന്നും പി. രാജീവ് പറഞ്ഞു.
എറണാകുളം ടി.ഡി.എം. ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, കെ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, മേയർ അഡ്വ. എം. അനിൽകുമാർ, കൊച്ചിൻ ഷിപ്പ് യാർഡ് സി.ഇ.ഒ മധു എസ്. നായർ, പ്രൊഫ. എം.കെ. സാനു, സി.പി.എം ജില്ലാ സെക്രട്ടറി സി.എം. മോഹനൻ, എം.എൽ.എ. മാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, മതനേതാക്കൾ, സാങ്കേതിക വിദഗ്‌ദ്ധർ, സാംസ്‌കാരിക, വ്യാപാരിപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ നിന്നുള്ളവർ പ്രമുഖർ പങ്കെടുത്തു. കെ റെയിൽ എം.ഡി വി.അജിത് കുമാർ സദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |