കൊച്ചി: എതിർപ്പുകളെ ഭയന്ന് വികസന പദ്ധതികൾ നടപ്പിലാക്കാതിരുന്നിരുന്നെങ്കിൽ കഴിഞ്ഞ 5 വർഷക്കാലം കേരളം പഴയ ദശാബ്ദങ്ങളിലേക്ക് തള്ളപ്പെടുന്ന അവസ്ഥയുണ്ടാകുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏതാനും ചിലരുടെ എതിർപ്പിനുമുന്നിൽ വഴങ്ങിക്കൊടുക്കലല്ല ജനങ്ങളുടെ ജീവിതം നവീകരിക്കലാണ് ഏതൊരു സർക്കാരിന്റെയും ചുമതല. അത് നിറവേറ്റുന്നില്ലെങ്കിൽ ജനങ്ങൾ സ്വഭാവികമായും സർക്കാരിനെ കുറ്റപ്പെടുത്തും. നാടിന്റെ ഭാവിക്കുവേണ്ട കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ മുന്നിൽ നിൽക്കേണ്ടത്. ദേശിയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ കാര്യങ്ങളിൽ നിരവധി എതിർപ്പുകളെ നേരിട്ടാണ് ഈ സർക്കാർ ലക്ഷ്യം നേടിയത്. ഇവിടെ ഒരിക്കലും നടപ്പില്ലായെന്ന് കരുതി ഉപേക്ഷിച്ചുപോയ പദ്ധതിയാണ് ഗെയിൽ.
2016 ൽ ഈ സർക്കാർ മുൻകൈ എടുത്ത് നാടാകെ സഹകരിച്ച് കേരളത്തിന്റെ പൊതുവിദ്യാഭ്യാസം രംഗം മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചു. അതിന്റെ ഫലമായി പൊതുവിദ്യാഭ്യസ രംഗത്തെ അക്കാഡമിക് മികവ് മാത്രമല്ല, പശ്ചാത്തല സംവിധാനങ്ങളും മാറി. ഇതൊക്കെ നമ്മുടെ നാടിന് മുമ്പിലുള്ള അനുഭവമാണ്. ഈ വിദ്യാലയങ്ങളൊന്നും നന്നാവില്ല എന്ന് ധരിച്ചിരുന്ന കുറേ ആളുകൾ അന്നും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ആരോഗ്യരംഗത്ത് കേരളത്തിന് നേരത്തെ കുറേ നേട്ടങ്ങളുണ്ട്. പക്ഷേ അവിടെ തറച്ചുനിൽക്കാനായിരുന്നില്ല ഈ സർക്കാരിന്റെ തീരുമാനം. ആർദ്രം മിഷൻ പദ്ധതിയിലൂടെ പി.എച്ച്.സി മുതൽ മെഡിക്കൽ കോളേജ് വരെ നവീകരിച്ചു. കൂടംകുളം പവ്വർ ഹൈവേയുടെ കാര്യത്തിലും ഒരുപ്രദേശത്ത് വലിയ എതിർപ്പുണ്ടായിരുന്നു. ചില പ്രബലരുടെ റബർ മരങ്ങൾ മുറിക്കേണ്ടിവരുന്നു എന്നതായിരുന്നു എതിർപ്പിന് കാരണം. അതോടെ പാതിവഴിയിൽ അനിശ്ചിതമായ പദ്ധതി ഉപേക്ഷിച്ച് പവർഗ്രിഡ് കോർപ്പറേഷൻ പിന്നോട്ടുപോയി. 2016 ൽ അധികാരത്തിൽ വന്ന സർക്കാർ കർശന നിലപാടിലൂടെ ആ പ്രശ്നവും പരിഹരിച്ചു. അന്ന് പവർഗ്രിഡ് കോർപ്പറേഷനുണ്ടായ ആശ്ചര്യത്തിന് അതിരില്ലായിരുന്നു. നാടിന് ആവശ്യമായ വികസന കാര്യങ്ങൾക്ക് സർക്കാർ കൂടെനിൽക്കും. അതിന്റെ ഭാഗമായി ജനങ്ങൾക്ക് ചെയ്യാൻ പറ്റുന്ന എല്ലാ സൗകര്യവും ജനങ്ങളും ചെയ്യണം. ആരേയും ബുദ്ധിമുട്ടിക്കാനല്ല ഇത്തരം പദ്ധതികൾ. പക്ഷേ നാടിന് ഗുണമുള്ള ചിലപദ്ധതികൾ നടപ്പിലാക്കുമ്പോൾ ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് വരും. അത് പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. അതല്ലാതെ പിടിവാശികൾക്ക് മുമ്പിൽ വഴങ്ങില്ല. കേരളത്തിൽ വലിയതോതിലുള്ള യാത്രാസൗകര്യം ഒരുക്കേണ്ടതുണ്ട്. 2016 ൽ കിഫ്ബി പുനർജീവിപ്പിച്ച് 5 വർഷം കൊണ്ട് 62,000 കോടിരൂപയുടെ പദ്ധതികൾ നടപ്പിലാക്കി. നാട് ഇനിയും കൂടുതൽ മുന്നോട്ടുപോകണം. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത വലിയതാമസമില്ലാതെ പൂർത്തിയാകും. മലയോര ഹൈവേയും തീരദ്ദേശപാതയും പൂർത്തിയായിവരുന്നു. ഇതൊക്കെ കേരളത്തിന്റെ വികസനത്തിൽ വലിയമാറ്റം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |