കൊച്ചി: കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനത്തിൽ അടുത്ത നാലു മുതൽ എട്ടു വരെ ആഴ്ച്ചകൾ അതി സങ്കീർണമെന്ന് ശിശുരോഗ വിദഗ്ദ്ധർ. കൊവിഡ് വൈറസ് മൂലമുണ്ടാകുന്ന തീവ്രത നാളിതുവരെ കുട്ടികളിൽ കുറവാണെങ്കിലും പുതിയ വകഭേദമായ ഒമിക്രോൺ 15 വയസിന് താഴെയുള്ള കുട്ടികളിൽ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്.
പ്രതിദിനം ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ രോഗ ബാധിതരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നാണ് സൂചന. ഇതിൽ കുട്ടികളുടെ എണ്ണവും ക്രമാതീതമായി കൂടുമെന്ന് ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പുണ്ട്. വിദേശരാജ്യങ്ങളിൽ ഒമിക്രോൺ ബാധിച്ചതിൽ കുട്ടികളേറെയുണ്ടെന്നതും വ്യക്തമാണ്.
സംസ്ഥാനത്ത് മൂന്നാം തരംഗമെത്തിയാൽ വൃക്ക, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ള കുട്ടികൾക്ക് അപകടസാദ്ധ്യത കൂടുതലാണ്. കൂട്ടംകൂടി സ്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളിൽ ഒമിക്രോൺ പടർന്നു പിടിക്കാനുള്ള സാദ്ധ്യതയുമുണ്ട്. നിലവിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നും അടിയന്തര ഘട്ടത്തിൽ തീരുമാനമെടുക്കുമെന്നും കഴിഞ്ഞദിവസം മന്ത്രി അറിയിച്ചിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
ഒമിക്രോൺ കുട്ടികളെ ബാധിക്കുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അവർക്ക് ഇതുവരെ രോഗം ഗുരുതരമായിട്ടില്ല. അവരുടെ ശരീരത്തിന് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി സ്വാഭാവികമായി ലഭിച്ചിട്ടുണ്ട്. നേരിയ പനി, ചുമ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ മാത്രമാണ് കുട്ടികൾക്ക് ഉണ്ടാവുന്നത്. 'ചുമ, പനി, തൊണ്ട വേദന എന്നിവ സാധാരണ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികളിൽ ഒമിക്രോൺ ബാധിതരാകുന്നവർക്കും ഇതേ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ഇല്ലെങ്കിലും, അവർക്ക് പ്രതിരോധ ശേഷി ഉണ്ടെന്നാണ് വിലയിരുത്തൽ.
മാതാപിതാക്കൾ ജാഗ്രത പാലിക്കണം:
മുതിർന്നവരിൽ രോഗം ഗുരുതരമാകുന്നത് പോലെ കുട്ടികളിൽ ഇത് ഗുരുതരമായി ബാധിക്കുന്നില്ലെങ്കിലും മാതാപിതാക്കൾ ജാഗ്രത പാലിക്കണം. കൊവിഡിൽ നിന്ന് രക്ഷനേടിയതു പോലെ തന്നെ ഒമിക്രോണിനെ തുരത്താനും സാമൂഹിക അകലം പാലിച്ചും, ശരിയായ രീതിയിൽ മാസ്‌ക് ധരിച്ചും, കൈകൾ വൃത്തിയാക്കി വെച്ചും കുട്ടികളെ രോഗബാധയിൽ നിന്നും രക്ഷിക്കാം.
ഡോ. പി. നാരായണൻ
ജോ. സെക്രട്ടറി
ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |