കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ പല മേഖലകളും തളർന്നപ്പോഴും പിടിച്ചുനിന്ന കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നേട്ടം. വിദേശ, സ്വദേശ മൂലധന നിക്ഷേപത്തിൽ റെക്കാഡ് വർദ്ധന. 2021ൽ ലഭിച്ചത് 1,645 കോടിയുടെ നിക്ഷേപം. നിരവധി ഓഫറുകൾ ചർച്ചകളുടെ വിവിധ ഘട്ടങ്ങളിൽ. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആയിരം കോടിയിലേറെ നിക്ഷേപം ലഭിക്കുന്നത് ആദ്യം. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് പശ്ചാത്തലം മികച്ചതാണെന്ന് ഇന്ത്യയിലെയും വിദേശത്തെയും ഏജൻസികൾ സാക്ഷ്യപ്പെടുത്തിയതോടെയാണ് ഈ നേട്ടം. 30 സ്റ്റാർട്ടപ്പുകൾക്ക് വിദേശ, സ്വദേശ നിക്ഷേപങ്ങൾ ലഭിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രചോദനമേകും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമധികം സ്റ്റാർട്ടപ്പുകൾ. കേരള സ്റ്റാർട്ടപ്പ് മിഷനാണ് അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും പ്രോത്സാഹനവും നിക്ഷേപ അവസരവും ഒരുക്കുന്നത്. ചുവടുറപ്പിച്ച സ്റ്റാർട്ടപ്പുകളിൽ വൻകിട വ്യവസായ ഗ്രൂപ്പുകൾ നിക്ഷേപം നടത്തുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ
രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ 2,900
സ്ഥലം 10 ലക്ഷം ചതുരശ്രയടി
ഇൻക്യുബേറ്ററുകൾ 40
ഇന്നവേഷൻ സെന്റർ 300
മിഷന്റെ സേവനങ്ങൾ
10 ലക്ഷംവരെ സീഡ് ഫണ്ടിംഗ്
രണ്ടു കോടി രൂപയുടെ വരെ ഓഹരി
ഉത്പന്നങ്ങൾ വികസിപ്പിക്കാൻ ധനസഹായം
വിദ്യാർത്ഥി സംരംഭങ്ങൾക്ക് പേറ്റന്റ് ലഭിക്കാൻ സഹായം
വിദേശ സംരംഭങ്ങളുമായി വിനിമയ സൗകര്യം
ഗവേഷണ വികസനങ്ങൾക്ക് 30 ലക്ഷം രൂപ ഗ്രാന്റ്
വിപണനത്തിന് സഹായങ്ങൾ
സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ
രജിസ്ട്രേഷൻ മൂന്ന് രീതിയിൽ- പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പാർട്ണർഷിപ്പ് സ്ഥാപനം, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്
വിറ്റുവരവ് 100 കോടിയിൽ താഴെയാകണം
നവീന ഉത്പന്നങ്ങളുടെ വികസനം, നവീകരണം, സേവനം എന്നിവ ലക്ഷ്യമാകണം
ഫണ്ടിംഗ് ഗ്യാപ്പ് പരിഹരിക്കാൻ 50 ലക്ഷം വരെ സീഡ് വായ്പ സ്റ്റാർട്ടപ്പ് മിഷൻ നൽകും. കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നു.
ജോൺ എം. തോമസ്,
സി.ഇ.ഒ, ഐ.ടി. പാർക്‌സ് കേരള
നവീന ആശയങ്ങളും മികച്ച ഇക്കോ സിസ്റ്റവും ഗുണപരമായ നീക്കങ്ങളും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നിക്ഷേപം നേടുകയെന്നത് തുടക്കക്കാർക്ക് ഇപ്പോഴും വെല്ലുവിളിയാണ്.
-അനിൽ ബാലൻ,
കേരള സ്റ്റാർട്ടപ്പ് നെറ്റ്‌വർക്ക് ഗ്ളോബൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |