കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗ്രാമസഭകളും നിർവഹണ ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗങ്ങളും മാറ്റിവച്ചതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി പ്രവർത്തനം അവതാളത്തിലായി.
2021-22 സാമ്പത്തിക വർഷം ആദ്യത്തെ 8 മാസത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനം 29 ശതമാനം മാത്രമാണ്.
മുൻവർഷം ഇതേസമയം ഇത് 44.36 ശതമാനമായിരുന്നു. ഈ വർഷം പൂർത്തിയാക്കിയ 3715 പദ്ധതികളുടെ 79.59 കോടിരൂപയുടെ ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുകയുമാണ്. പഞ്ചായത്ത് രാജ്/ നഗരപാലിക നിയമപ്രകാരമുള്ള പരമാധികാര സഭയാണ് ഗ്രാമസഭ.
ഒരോവർഷവും നിർബന്ധമായും 4 ഗ്രാമസഭകൾ/ വാർഡ് സഭകൾ ചേരണമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
ഇതിന് പുറമെ വാർഡിലെ നാലിൽ മൂന്ന് ശതമാനം വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ വിശേഷാൽ ഗ്രാമസഭയും വിളിച്ചുചേർക്കണം.
വാർഡ്/ ഡിവിഷനിൽ നടക്കുന്ന പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്താനും പുരോഗതിയും പോരായ്മകളും ചർച്ചചെയ്യാനുമുള്ള വേദികൂടിയാണിത്.
എന്നാൽ 2020- 21 സാമ്പത്തിക വർഷം മുതൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗ്രാമസഭകൾ താൽക്കാലികമായി നിറുത്തിവച്ചു.
2020 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ ഭരണപരിചയമില്ലാത്ത നിരവധി ജനപ്രതിനിധികളും അധികാര സ്ഥാനങ്ങളിൽ അവരോധിതരായി.
ഗ്രാമസഭ വിളിച്ചുകൂട്ടാൻ സാധിക്കാത്തതുകൊണ്ടുതന്നെ ഇവരുടെ പ്രവർത്തനം വിലയിരുത്താനോ മികവും പോരായ്മകളും ചർച്ചചെയ്യാനൊ വോട്ടർമാർക്ക് അവസരം ലഭിച്ചിട്ടില്ല.
മിക്ക സ്ഥലങ്ങളിലും ജനപ്രതിനിധികൾ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതായും വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ സ്വജനപക്ഷപാതം കാട്ടുന്നതായും ആക്ഷേപമുണ്ട്. ജില്ലാതലത്തിൽ നിർവഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങളും ഫലപ്രദമായി നടക്കുന്നില്ല.
14-ാം പഞ്ച
വത്സര
പദ്ധതി
2022 ഏപ്രിൽ 1 ന് പതിനാലാം പഞ്ചവത്സര പദ്ധതി ആരംഭിക്കണം. അതിനുമുന്നോടിയായി ഗ്രാമീണതലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ ഗ്രാമസഭകളിൽ ചർച്ചചെയ്യേണ്ടതുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും മറ്റ് പൊതുപരിപാടികളും പുനരാരംഭിച്ച സ്ഥിതിക്ക് വികേന്ദ്രീകൃതാസൂത്രണത്തിന്റെ നട്ടെല്ലായ ഗ്രാമസഭകൾ മാത്രം വേണ്ടെന്ന് വയ്ക്കുന്നതിൽ പന്തികേടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |