കൊച്ചി: നഗരങ്ങളിൽ പ്രാണവായുചൊരിയുന്ന ചെറുവനങ്ങൾ എന്ന സങ്കല്പവുമായി കേരള വനം പരിസ്ഥിതി വകുപ്പിന്റെ സഹകരണത്തോടെ പറവൂർ ശ്രീനാരായണ കോളേജിൽ ജില്ലയിലെ ആദ്യ നഗരവനം ഒരുങ്ങുന്നു.
കുറഞ്ഞത് 5 സെന്റിൽ 150 തരം വൈവിദ്ധ്യമാർന്ന സസ്യങ്ങൾ നട്ടുവളർത്തുന്നതാണ് നഗരവനം പദ്ധതി. തദ്ദേശീയമായ ഔഷധ, ഫലവൃക്ഷത്തൈകൾ മാത്രമാകും ഈ പദ്ധതിയിൽ നട്ടുവളർത്തുന്നത്. വേഗത്തിൽ വളരുന്നതും സാവധാനം വളരുന്നതുമായ വിവിധയിനം പുഷ്പ- ഫല വൃക്ഷങ്ങൾക്കൊപ്പം വള്ളിപ്പടർപ്പുകളുമുൾപ്പെടെ നട്ടുവളർത്തി വനത്തിന്റെ സ്വാഭാവീകതയോടെ ഓരോ നഗരത്തിലും ഓക്സിജൻ കലവറകൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. 2020 ൽ സംസ്ഥാനത്ത് തുടക്കം കുറിച്ച പദ്ധതി എറണാകുളം ജില്ലയിൽ ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. വിദ്യാലയങ്ങളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും പരിസരത്ത് മുൻകാലങ്ങളിൽ നടത്തുവളർത്തിയ അക്കേഷ്യ പോലുള്ള അധിനിവേശസസ്യങ്ങളെ പൂർണമായും ഒഴിവാക്കി പരിസ്ഥിതിക്ക് അനുയോജ്യമായ മരങ്ങൾ നട്ടുവളർത്തുന്നതാണ് പദ്ധതി.
നഗരപരിധിയിൽ 10 കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാലയങ്ങളുടെ പരിസരം, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കാമ്പസിന് ചുറ്റും മതിലിനോട് ചേർന്ന് മരങ്ങൾ നടാനും പദ്ധതിയുണ്ട്. സംസ്ഥാനസർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണിത്. അടുത്തമാസം ഇത് യാഥാർത്ഥ്യമാകും.
'' 2023 ഓടെ ജില്ലയിലെ 2 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരവനവും 7 വിദ്യാലയങ്ങളിൽ വിദ്യാവനം പദ്ധതിയും നടപ്പിലാക്കാനും സാമൂഹ്യവനവത്കരണ വിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ കൂടി പങ്കാളിത്തത്വത്തോടെ പുതുവൈപ്പിനിൽ വിപുലമായി രീതിയിൽ നഗരവനം ഒരുക്കാൻ ആലോചനയുണ്ട്. ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്''
:- ജയ് മാധവ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡി.എഫ്.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |