കൊച്ചി: അഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിലെ കൊവിഡ് കേസുകളിൽ ഇരട്ടി വർദ്ധനവ്. ഇന്നലെ 4,013 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, ബാങ്കുകൾ, മാളുകൾ എന്നിവിടങ്ങളിൽ 27 ക്ളസ്റ്ററുകൾ രൂപപ്പെട്ടു. നിയന്ത്രണ, പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
ജില്ലയിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കും. ലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ടെലിമെഡിസിൻ സംവിധാനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കും. താലൂക്ക് കൺട്രോൾ റൂമുകളും താലൂക്ക് ആശുപത്രികളിൽ ഔട്ട്പേഷ്യന്റ് വിഭാഗവും ആരംഭിക്കും.
താലൂക്ക് ആശുപത്രികളിൽ രോഗികളെ കിടത്തി ചികിത്സിക്കും. താലൂക്ക് ആശുപത്രികളിൽ നിന്ന് റഫറൽ ആവശ്യമായവരെ അമ്പലമുകൾ കൊവിഡ് സെന്ററിലേക്ക് മാറ്റും. ആലുവ ഡി.സി.ടി.സി, ഗവ. മെഡിക്കൽ കോളേജ്, കാസ്പ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മാറ്റും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ താലൂക്ക് ആശുപത്രികളിലും കൊവിഡിനായി പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കാനും റവന്യൂ, ആരോഗ്യ വകുപ്പുകൾ നടപടി സ്വീകരിച്ചു.
മൂവാറ്റുപുഴ, കോതമംഗലം, പിറവം, പറവൂർ, ഫോർട്ട്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിൽ 50 കിടക്കകൾ വീതമുള്ള പെരിഫറൽ സെന്ററുകൾ തുറക്കും. താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് പരിശോധനാ സൗകര്യം ഒരുക്കും.
കൊവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പുവരുത്തിയതായി എ.ഡി.എം എസ്. ഷാജഹാൻ അറിയിച്ചു. ആവശ്യമായ കിടക്കകൾ മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചു.
സർക്കാർ മേഖലയിലാണ് ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ളത്. അമ്പലമുകൾ ഫീൽഡ് ഹോസ്പിറ്റലിൽ 426 ഓക്സിജൻ കിടക്കകൾ നിലവിലുണ്ട്. നിലവിൽ 50 ശതമാനം കിടക്കകൾ ഒഴിവുണ്ട്.
അമ്പലമുകൾ കോവിഡ് ആശുപത്രി, ആലുവ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐ.സി.യു കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. താലൂക്ക് ആശുപത്രികളിലും ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |