കൊച്ചി: തീരദേശപാതയിലെ ട്രെയിൻ യാത്രക്കാരുടെ പ്രതീക്ഷകൾ തൂത്തെറിഞ്ഞുകൊണ്ടാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവ്. കൊല്ലം, ആലപ്പുഴ ഭാഗത്തേക്ക് വൈകിട്ട് അഞ്ചു മണിക്ക് ശേഷം കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് റെയിൽവേ ഉറപ്പു നൽകിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്ന് അധികൃതർ പിൻമാറുമോയെന്ന ഭീതിയിലാണ് യാത്രക്കാർ.
വർദ്ധിച്ച ചിലവുകൾ, കുറയുന്ന യാത്രാസൗകര്യങ്ങൾ, സമയനഷ്‌ടം, രോഗഭീഷണി തുടങ്ങിയവമൂലം ട്രെയിൻ യാത്രക്കാരായ സാധാരണക്കാർ നിരാശയിലാണ്.
ജോലി കഴിഞ്ഞ് മടങ്ങാൻ തീവണ്ടികൾ കുറഞ്ഞതോടെ തീരദേശപാതയിലെ യാത്രക്കാർ ഏറെ കാലമായി പ്രതിഷേധത്തിലായിരുന്നു. ട്രെയിൻ ഗതാഗതം സാധാരണ നിലയിലായിട്ടും പാസഞ്ചർ യാത്രക്കാരുടെ ദുരിതം തുടർന്നു. എറണാകുളത്തുനിന്ന് വൈകീട്ട് അഞ്ചിനു ശേഷം ആലപ്പുഴ ഭാഗത്തേക്ക് ട്രെയിനില്ലാത്തതാണ് സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നത്. തുച്ഛ വരുമാനത്തിന് ജോലിചെയ്യുന്ന പലരും ബസിൽ അധിക തുക നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. പലരും ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരായി
വൈകീട്ട് ആറിന് എറണാകുളം ജംഗ്ഷനിൽനിന്ന് പുറപ്പെട്ടിരുന്ന എറണാകുളം- കായംകുളം പാസഞ്ചർ സർവീസ് ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. 5.30നു പുറപ്പെടുന്ന ജനശതാബ്ദിയാണ് ആലപ്പുഴ ഭാഗത്തേക്കുള്ള അവസാന ട്രെയിൻ. ഇതിൽ സീസൺ ടിക്കറ്റ് അനുവദിക്കില്ല. സീസൺ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന അവസാന ട്രെയിൻ 4.20ന് പുറപ്പെടുന്ന ഏറനാട് എക്‌സ്പ്രസാണ്. ഓഫീസ് സമയത്തായതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ഈ ട്രെയിനിൽ കയറാൻ കഴിയില്ല. ഇതേ സമയം കോട്ടയം വഴി 5.30ന് വേണാട് എക്‌സ്പ്രസും 6.45ന് പാലരുവി എക്‌സ്പ്രസും 8.15ന് നിലമ്പൂർ- കോട്ടയം പാസഞ്ചറും സർവീസ് നടത്തുന്നുണ്ട്.
ഉപകാരപ്പെടാതെ മെമു
രാവിലെ 7.25ന് ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമുവിൽ നിറയെ യാത്രക്കാരുണ്ട്. എന്നാൽ ഇതിന്റെ നാലു മണിക്കുള്ള മടക്കയാത്രയിൽ യാത്രക്കാർ തീരെ കുറവാണ്. കൊവിഡിന് മുമ്പ് വൈകിട്ട് ആറിന് പാസഞ്ചറും രാത്രി
7.45ന് മെമുവും സർവീസ് നടത്തിയിരുന്നു. മെമുവിന്റെ സമയം അഞ്ച് മണിയിലേക്ക് മാറ്റുകയോ ആറിനുണ്ടായിരുന്ന കായംകുളം പാസഞ്ചർ പുനേസ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. യാത്രക്കാരുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ റെയിൽവേ ബോർഡിനും എം.പിമാർക്കും നിവേദനം നൽകിയിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ല. യാത്രക്കാരുടെ നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ധർണ്ണയും നടത്തിയിരുന്നു.
പരിഗണിക്കുമെന്ന് പ്രതീക്ഷ
കഴിഞ്ഞ ആഴ്ച സതേൺ റെയിൽവേ ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ എം.പിമാർ തീരദേശപാതയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ കൂട്ടായ്മകളും ഇതേ ആവശ്യവുമായി റെയിൽവേയുടെ പിന്നാലെയുണ്ട്.
കെ.ജെ. പോൾ മാൻവട്ടം
പ്രസിഡന്റ്
ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |