തൃക്കാക്കര: ജില്ലയിലെ പട്ടയവിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങൾക്ക് വിധേയമായും സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ നൽകിയും അർഹരായ എല്ലാവരിലേക്കും പട്ടയം എത്തിക്കണം. ഭൂപരിഷ്കരണ നിയമപ്രകാരം ജില്ലയിൽ പട്ടയം ലഭിക്കുന്നതിനായി 2282 അപേക്ഷകൾ നിലനിൽക്കുന്നുണ്ട്. അടുത്ത 100 ദിവസത്തിനുള്ളിൽ 1200 കേസുകളിലെങ്കിലും പരിഹാരം കണ്ടെത്തി പട്ടയം കൈമാറണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഏപ്രിൽ പകുതിയോടെ ജില്ലയിൽ 2219 പട്ടയങ്ങൾ നൽകുമെന്ന് കളക്ടർ ജാഫർ മാലിക് യോഗത്തിൽ അറിയിച്ചു. ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ബാക്കിയുള്ളവയുടെ നിർമ്മാണം ഫെബ്രുവരിയിൽ തന്നെ നടപടികൾ പൂർത്തിയാക്കി ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു. യോഗത്തിൽ എ.ഡി.എം എസ്.ഷാജഹാൻ , ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |