കൊച്ചി: കൊവിഡ് മൂന്നാം തരംഗതീവ്രതയിൽ എറണാകുളം നഗരത്തിലെ ആദ്യത്തെ ഞായറാഴ്ച നിയന്ത്രണത്തിൽ ജില്ലയിലാകെ ഹർത്താലിന്റെ പ്രതീതി. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. അവശ്യസർവീസുകൾ അനുവദിച്ചിരുന്നെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ജനങ്ങളും പുറത്തിറങ്ങിയില്ല. മുമ്പ് ലോക്ക് ഡൗൺ കാലത്ത് ഉണ്ടായിരുന്ന സ്വകാര്യവാഹനങ്ങൾ ഇത്തവണ നിരത്തിലുണ്ടായില്ല. പൊലീസിന് ജനങ്ങളുമായി ബലപ്രയോഗമോ തർക്കങ്ങളോ വേണ്ടിവന്നില്ല.
ഹോം ഡെലിവറി ഓർഡറുകളുള്ള ഹോട്ടലുകളും ഏതാനും ബേക്കറികളും മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. 40 ശതമാനത്തിൽ താഴെ ഹോട്ടലുകളെ പ്രവർത്തിച്ചുള്ളുവെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
കെ.എസ്. ആർ.ടി. ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നു. എറണാകുളം ഡിപ്പോയിൽ നിന്ന് 23 സർവീസുകൾ ഓപ്പറേറ്റു ചെയ്തു. സാധാരണ ദിവസങ്ങളിൽ 50-55 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. യാത്രക്കാരുടെ എണ്ണം നാമമാത്രമായിരുന്നെങ്കിലും കോട്ടയം, തൃശൂർ, ആലപ്പുഴ, ഗുരുവായൂർ മേഖലകളിലേക്ക് സർവീസുകൾ നടത്തി. സ്വകാര്യ ബസുകൾ പൂർണ്ണമായും നിരത്തിൽനിന്നൊഴിഞ്ഞുനിന്നു. കൊവിഡ് ലോക്ക്‌ഡൗണിനുശേഷം സ്വകാര്യ ബസുകൾ അധികവും ഞായറാഴ്ച ദിവസങ്ങളിൽ ഓടിയിരുന്നില്ല. ഇന്നലെ കർശനനിയന്ത്രണം കൂടി നടപ്പാക്കിയതോടെ ഇവർ പൂർണമായും വിട്ടുനിന്നു. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നാമമാത്രമായി നിരത്തിലുണ്ടായിരുന്നു.
കൊച്ചി മെട്രോ സാധാരണനിലയിൽ സർവീസ് നടത്തി. യാത്രക്കാരുടെ എണ്ണം പരിഗണിക്കാതെ 12 മിനിറ്റ് ഇടവേളകളിൽ സർവീസുകൾ നടത്തി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കവിഞ്ഞതോടെ ജനങ്ങളുടെ ആശങ്ക വെളിവാക്കുന്ന ദിനംകൂടിയായിരുന്നു ഇന്നലെ.
ഞായറാഴ്ച നിയന്ത്രണം അശാസ്ത്രിയം
ഞായറാഴ്ച നിയന്ത്രണം അശാസ്ത്രീയമാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. ടെസ്റ്റ് ചെയ്യുന്ന രണ്ടുപേരിൽ ഒരാൾ എന്ന നിലയിൽ കൊവിഡ് പോസിറ്റീവാണ്. ടെസ്റ്റുചെയ്യാത്തവരുടെ കാര്യത്തിലും സ്ഥിതി ഏതാണ്ട് അതുപോലെയൊക്കെയാണ്. മിക്കവാറും ആളുകൾക്ക് പനിയും ജലദോഷവുമൊക്കെയുണ്ട്. ഓരോരുത്തരും വ്യക്തിപരമായ സുരക്ഷിതത്വം ഉറപ്പുവരുത്തി ജീവിക്കുകയാണ് ഉചിതം. നാളുകളായി അടച്ചിട്ടിരുന്ന വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഇനിയും അടച്ചിടാൻ നിർബന്ധിതമായാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. ഈ കാര്യത്തിൽ സർക്കാർ പുനർവിചിന്തനം നടത്തണമെന്നും ജയപാൽ ആവശ്യപ്പെട്ടു.
കുത്തകകളെ സഹായിച്ചെന്ന് വ്യാപാരികൾ
ഞായറാഴ്ച നിയന്ത്രണങ്ങളിൽ വ്യാപാരമേഖലയെ ഉൾപ്പെടുത്തുകയും ഓൺലൈൻ സ്ഥഥാപനങ്ങൾക്ക് ഇളവ് നൽകുകയും ചെയ്തതിൽ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രതിഷേധിച്ചു. വ്യാപാരമാന്ദ്യം മൂലം വിഷമിക്കുന്ന ചെറുകിടക്കാരെ ഒഴിവാക്കി ഓൺലൈൻ കുത്തകകളെ സഹായിക്കുന്ന സർക്കാർ സമീപനം പുന:പരിശോധിക്കണമെന്ന് ചേംബർ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഹീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |