കൊച്ചി: എ.കെ.ജി. നയിച്ച 1972ലെ മിച്ചഭൂമി സമരത്തിന്റെ 50-ാം പിറന്നാൾ ദിനത്തിൽ സി.പി.എമ്മിന് സമ്മേളന മഹാമഹം. പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര പ്രദർശനത്തിലാണ് ഐതിഹാസികമായ മിച്ചഭൂമി സമരത്തിന്റെ ഓർമ്മകൾ ഒളിഞ്ഞിരിക്കുന്നത്.
ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിൽ വന്നിട്ടും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഉടമകളുടെ സ്ഥലം പിടിച്ചെടുക്കലായിരുന്നു മിച്ചഭൂമി സമരം. എ.കെ.ജിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവിന്റെ കൈവശമുണ്ടായിരുന്ന തിരുവനന്തപുരം മുടവൻമുകൾ കൊട്ടാരം കൈയ്യേറിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളിപ്പടർന്നു.
1957ൽ ഇ.എം.എസ്. സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം പൂർണതോതിൽ നടപ്പാക്കാൻ സി.പി.മ്മിന് സമരം ചെയ്യേണ്ടിവന്നുവെന്നതാണ് മിച്ചഭൂമി സമരത്തിന്റെ പ്രത്യേകത. ഭൂപരിഷ്കരണ നിയമം 57ൽ പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിന് മുമ്പേ വിമോചനസമരത്തിന്റെ ഭാഗമായി ഇ.എം.എസ് സർക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1970ൽ സി. അച്യുതമേനോന്റെ കാലത്താണ് ഭൂപരിഷ്കരണ നിയമം നടപ്പായത്. അപ്പോഴും ബില്ലിൽ നിഷ്കർഷിക്കുന്ന പ്രകാരം കൈവശമുള്ള അധികഭൂമി വിട്ടുനൽകാൻ ഉടമകൾ തയ്യാറായിരുന്നില്ല. അതാണ് എ.കെ.ജി യുടെ നേതൃത്വത്തിൽ ഭൂമി പിടിച്ചെടുക്കലിന് വഴിതുറന്നത്. എ.കെ.ജി നയിച്ച അവസാനസമരവും ഇതായിരുന്നു.
വഞ്ചിസ്ക്വയറിൽ ഒരുക്കിയ ചരിത്രപ്രദർശനത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നാൾവഴികളും ചാന്നാർ ലഹള, മൂക്കുത്തി വഴക്ക്, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങി കേരള നവോത്ഥാന ചരിത്രത്തിന്റെ നേർക്കാഴ്ചയുമുണ്ട്. സ്വാമി വിവേകാനന്ദൻ, വൈകുണ്ഠസ്വാമി, ആറാട്ടുപുഴ വേലായുധപ്പണിക്കർ, ശ്രീനാരായണഗുരു, തൈക്കാട് അയ്യാസ്വാമി, ചട്ടമ്പിസ്വാമി എന്നിവർക്കൊപ്പം മഹാകവി കുമാരനാശാൻ, തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വി.കെ.ബാവ തുടങ്ങി നിരവധി നവോത്ഥാനനായകരും ഇടംപിടിച്ചിട്ടുള്ള പ്രദർശനം ചരിത്രവിദ്യാർത്ഥികൾക്കൊരു പാഠപുസ്തകവുമാണ്.
സഹോദരൻ അയ്യപ്പനെ മറന്നോ..?
പ്രദർശന നഗരിയിലെ കാഴ്ചകളിൽ സഹോദരൻ അയ്യപ്പന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ മുഖഛായ മാറ്റിയ സാമൂഹിക പരിഷ്‌കർത്താവും വിപ്ലവകാരിയും കവിയും യുക്തിവാദിയുമൊക്കെയായിരുന്ന കെ. അയ്യപ്പൻ ഗാന്ധിസത്തെ എതിർക്കുകയും ഗാന്ധിജിയെ ഇഷ്ടപ്പെടുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ആയിരുന്നു.
ലെനിന്റെ കടുത്ത ആരാധകനുമായിരുന്ന കെ. അയ്യപ്പന്റെ സഹോദരൻ എന്ന പത്രത്തിലൂടെയാണ് കേരളത്തിലെ ജനങ്ങൾ റഷ്യയെക്കുറിച്ചും ലെനിനെക്കുറിച്ചും റഷ്യൻ വിപ്ലവത്തെപ്പറ്റിയുമെല്ലാം ആദ്യമായി അറിയുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ഏറെ അടുത്തുനിന്നിട്ടുള്ള സഹോദരൻ അയ്യപ്പൻ കൊച്ചിക്കാരനായിട്ടും ഇവിടെ നടക്കുന്ന സി.പി.എം സമ്മേളനവേദിയിലെ ചരിത്ര പ്രദർശനത്തിൽ ഇടം കിട്ടാതെ പോയത് ദൗർഭാഗ്യകരമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |