കൊച്ചി: ഇനിയുള്ള മൂന്നുനാൾ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ കൊച്ചിക്കായലിനരികെ കൊട്ടിപ്പൊക്കിയ ചെങ്കോട്ടയ്ക്കുള്ളിലേക്കാണ്. അറിയേണ്ടത് ഇത്രമാത്രം. പ്രായപരിധി കർശനമാക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആരെല്ലാം ഒഴിയും. പക്വതയും നേതൃപാടവവുമുള്ള നേതാക്കൾ പടിയിറങ്ങുമ്പോൾ ജില്ലയിൽ നിന്ന് പകരമാരെല്ലാം സ്ഥാനമുറപ്പിക്കും. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കുൾപ്പടെ എറണാകുളത്തിന്റെ പ്രാതിനിധ്യം എങ്ങിനെയാകും. ചോദ്യങ്ങളേറെയുണ്ടെങ്കലും ഒന്നുറപ്പാണ്. സംസ്ഥാന കമ്മിറ്റിയിൽ ജില്ലയിൽ നിന്ന് മൂന്നിലേറെ പുതുമുഖങ്ങളുണ്ടാകും.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും വൈപ്പിൻ എം.എൽ.എയുമായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, മറ്റൊരു സെക്രട്ടേറിയേറ്റ് അംഗവും ജില്ലയിൽ പാർട്ടിയുടെ വനിതാ മുഖവുമായ പുഷ്പാദാസ്, സി.ഐ.ടി.യു നേതാക്കളായ പി.ആർ. മുരളീധരൻ എന്നിവരാണ് സജീവ പരിഗണയിൽ. കെ.എൻ. ഗോപിനാഥിന്റെ പേരും ചർച്ചയിലുണ്ട്.
എറണാകുളത്തെ സമ്മേളനം തലമുറമാറ്റത്തിനാകും സാക്ഷിയാകുകയെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ആവർത്തിച്ചു പറയുന്നതിനാൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും മൂവാറ്റുപുഴ സ്വദേശിയുമായ എസ്. സതീഷിന് സംസ്ഥാന കമ്മിറ്റിയിൽ ഇടം ലഭിച്ചേക്കാനുള്ള സാദ്ധ്യത ഏറെയുണ്ട്. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സെക്രട്ടേറിയേറ്റിലേക്ക് എത്താനും സാദ്ധ്യതയുണ്ട്. അങ്ങിനെ വന്നാൽ സംസ്ഥാന കമ്മിറ്റിയംഗവും തൃപ്പൂണിത്തുറ എം.എൽ.എയുമായിരുന്ന എം.സ്വരാജിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ സംസാരമുണ്ടായിരുന്നു. സ്വരാജിനെ ഇത്തവണ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമാണ്. മുൻ എം.എൽ.എയും ജില്ലയിലെ മുതർന്ന നേതാവുമായ എസ്. ശർമ്മ, കേന്ദ്രകമ്മറ്റി അംഗം എം.സി ജോസഫൈൻ, മുൻ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ സി.എം. ദിനേശ് മണി എന്നിവർക്ക് സ്ഥാനനഷ്ടമുണ്ടായേക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധിയിൽ തട്ടി ഒരുഡസനോളം നേതാക്കളാകും ഇത്തവണ പുറത്തേക്ക് പോകുക. മാത്രമല്ല 75 എത്താത്ത നിരവധിപേർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിയാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ജില്ലയിൽ നിന്ന് കൂടുതൽപ്പേർ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്താനുള്ള സാഹചര്യങ്ങളാണ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |