കൊച്ചി: ഏഴ് പതിറ്റാണ്ടുമുമ്പ് കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഗിതവേഗം കൂട്ടിയ കെ.പി.എ.സി യുടെ ( കേരള പീപ്പിൾസ് ആർട്ട് ക്ലബ്ബ്) 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്രാക്കി' എന്ന നാടകം വീണ്ടും അരങ്ങിലെത്തി.
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് എഴുപതിന്റെ നിറവിലും പതിനേഴിന്റെ പ്രസരിപ്പുമായി ആ കമ്മ്യൂണിസ്റ്റുകാർ എത്തിയത്. 1952 ഡിസംബർ 6ന് കൊല്ലം ചവറയിലായിരുന്നു കെ.പി.എ.സി യുടെ രണ്ടാമത് നാടകമായി 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ആദ്യം അരങ്ങേറിയത്. പിന്നീട് പാടത്തും പറമ്പിലും വയലേലകളിലും പണിശാലകളിലുമെല്ലാം വിപ്ലവഗാനങ്ങൾ അലയടിപ്പിച്ച് മുന്നേറിയ നാടകം പതിനായിരത്തോളം വേദികളിൽ പ്രദർശിപ്പിച്ചു. 1956 ൽ ലോകത്ത് ആദ്യമായി ബാലറ്റിലൂടെ ഒരുകമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതിന് പിന്നിലും തോപ്പിൽഭാസിയുടെ തൂലിക തുമ്പിൽ വിടർന്ന ഈ നാടകത്തിന്റെ വലിയപങ്കുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്ന കാലത്ത് ഒളിവിലിരുന്നാണ് സോമൻ എന്ന തൂലിക നാമത്തിൽ തോപ്പിൽ ഭാസി നാടകം രചിച്ചത്. എൻ. രാജഗോപാലൻ നായരും, ജി. ജനാർദ്ദന കുറുപ്പുമായിരുന്നു സംവിധായകർ. ഒ.എൻ.വി കുറുപ്പ് ജി.ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന നിരവധി മനോഹര ഗാനങ്ങൾ എക്കാലത്തെയും സൂപ്പർ ഹിറ്റുകളാണ്. ഇന്നലെ കൊച്ചി കായലിലെ ഇളം കാറ്റിനൊപ്പം, 'പൊന്നരിവാള് അമ്പിളിയിൽ കണ്ണെറിയുന്നോളെ..... ആ മരത്തിൻ പൂന്തണലില് വാടിനിൽക്കുന്നോളെ...' എന്ന പ്രശസ്തഗാനം അരങ്ങിലെത്തിയപ്പോൾ സദസ് മതിമറന്ന് ആസ്വദിക്കുകയായിരുന്നു. 2016 ലാണ് ഇതിനുമുമ്പ് ഈ നാടകം അരങ്ങിലെത്തിയത്.
18 വർഷത്തോളം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിറഞ്ഞസദസിൽ പ്രദർശിപ്പിച്ച നാകടം 1970 ൽ സിനിമയായി. നസീർ, സത്യൻ, കെ.പി.എ.സി. ലളിത, ഷീല തുടങ്ങിയ വമ്പൻതാരനിരയാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമയിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |