കൊച്ചി: കരസേനയുടെ എറണാകുളം ജില്ലയിലെ രണ്ടാമത്തെ കാന്റീൻ എരൂരിൽ തുറക്കും. വിപുലമായ സൗകര്യങ്ങളോടെയാണ് കാന്റീൻ ആരംഭിക്കുന്നത്. കൊച്ചി നാവികത്താവളത്തിലെ കാന്റീൻ ഉപയോഗിച്ചിരുന്നവർക്കുകൂടി അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയുന്ന വിധത്തിലാണ് എരൂരിൽ ആരംഭിക്കുന്നത്.
വൈറ്റിലെ മൊബിലിറ്റി ഹബ്ബിനും എരൂർ പിഷാരി കോവിലിനുമിടയിൽ പള്ളിമറ്റം റോഡിലാണ് കാന്റീൻ പ്രവർത്തിക്കുക. 16,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ കാന്റീൻ സജ്ജീകരിക്കുന്നത് അവസാനഘട്ടത്തിലാണ്. ഈമാസം 15 നും 20നുമിടയിൽ കാന്റീൻ ഉദ്ഘാടനം ചെയ്യുമെന്ന് ആർമിയുടെ കൊച്ചി സ്റ്റേഷൻ ആസ്ഥാന മേധാവി കേണൽ സജി എബ്രഹാം പറഞ്ഞു. പലചരക്കുകൾ, വീട്ടുസാധനങ്ങൾ, മദ്യം തുടങ്ങിയവ കാന്റീനിൽ ലഭിക്കും. വിമുക്തഭടന്മാർ, വീരനാരികൾ, വിധവകൾ, സൈനികരുടെ ആശ്രിതർ തുടങ്ങിയവർക്ക് കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങാം. എറണാകുളത്തിന് പുറമെ സമീപജില്ലകളിലുള്ളവർക്കും കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങാം. പൊതുജനങ്ങൾക്ക് സാധനങ്ങൾ ലഭിക്കില്ല.
ആദ്യത്തേത് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴയിൽ കരസേനയുടെ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി ഓഫീസിന് കീഴിൽ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലും കാന്റീനുണ്ട്. കൊച്ചിയിലെ കരസേനാ ഉദ്യോഗസ്ഥർ നാവികത്താവളത്തിലെ കാന്റീനിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. സ്വന്തമായി കാന്റീൻ ആരംഭിക്കുന്നത് ഇവർക്ക് കൂടുതൽ സഹായമാകും. മുഴുവൻ സേനാവിഭാഗങ്ങൾക്കും കാന്റീൻ ഉപയോഗിക്കാൻ കഴിയും. കരസേനയുടെ സ്റ്റേഷൻ കാന്റീൻ ഡിപ്പാർട്ട്മെന്റാണ് നടത്തിപ്പുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |